തൊടുപുഴ: രണ്ട് ദിവസത്തിന് ശേഷം എറ്റിഎം ഇന്നലെ തുറന്നെങ്കിലും കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തത് ഇടപാടുകാരെ വലച്ചു. കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം വ്യാഴാഴ്ച്ച ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതനുസരിച്ചുള്ള മുന്നൊരുക്കങ്ങളൊന്നും തുടര്‍ന്നെത്തിയ ദിവസം ഒരുക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.
തൊടുപുഴയിലെ എസ്ബിറ്റിയുടെ പ്രധാന ശാഖയില്‍ 10 മണിയോടെ തന്നെ എറ്റിഎമ്മിലെ പണം തീര്‍ന്നിരുന്നു. പിന്നീട് രണ്ട് തവണ പണം നിറച്ചെങ്കിലും രണ്ട് കൗണ്ടറുകളുള്ള ഇവിടെ അതിവേഗം പണം തീരുകയായിരുന്നു. മണിക്കൂറുകളോളം ഇവിടെ എറ്റിഎം കൗണ്ടര്‍ അടച്ചിട്ടു. ഒട്ടുമിക്ക പ്രധാന ബാങ്കുകളുടെ ശാഖയിലും പണം മാറ്റി വാങ്ങുന്നതിനായി രാവിലെ മുതല്‍ നീണ്ട ക്യൂ ആയിരുന്നു. ഇവിടങ്ങളിലെ എറ്റിഎം കൗണ്ടറുകളിലും നിരവധിപ്പേരാണ് പണം പിന്‍വലിക്കാനെത്തിയത്. അതേസമയം ജില്ലയിലെ പാതിയോളം എറ്റിഎമ്മുകളി
ല്‍ പണം നിക്ഷേപിക്കാത്തത് ഇടപാടുകളെ സാരമായി ബാധിച്ചു. രാവിലെ 6ന് എറ്റിഎം തുറന്നെങ്കിലും 10 മണിയോടെ തന്നെ മിക്ക ഇടങ്ങളിലും പണം കാലിയായി. പണം പിന്‍വലിക്കാന്‍ ബാങ്കുകളില്‍ എത്തിയവര്‍ക്ക് 2000 രൂപയുടെ നോട്ടുകളാണ് ഇന്നലെ അധികവും നല്‍കിയത്. ഇത് സാമ്പത്തിക ഇടപാടുകളെ സാരമായി ബാധിക്കുന്നതായാണ് വിവരം. ടോക്കണ്‍ അടിസ്ഥാനത്തിലാണ് എസ്ബിഐയുടെയും എസ്ബിറ്റിയുടെയും ഇടപാടുകള്‍ നടന്നതെങ്കിലും പലയിടങ്ങളില്‍ ചെറിയതോതില്‍ സംഘര്‍ഷവും വാക്കേറ്റവും ഉണ്ടായി.
ആവശ്യത്തിന് കൗണ്ടറുകള്‍ ഒരുക്കാതെ ജീവനക്കാര്‍ ഇന്നലെയും ഉള്‍വലിഞ്ഞത് ഇടപാടുകാരെ ദുരിതത്തിലാക്കി. ഒരു ബാങ്കുകളിലും അക്കൗണ്ട് ഇല്ലാത്തവരും വയോധികരും വികലാംഗരുമാണ് ഏറ്റവും അധികം വലഞ്ഞത്. ഒരേ ബാങ്കിന്റെ വ്യത്യസ്ഥ ശാഖകളില്പ്പോലും പൈസ മാറുന്നതിന് വ്യത്യസ്ഥമായ നടപടിക്രമങ്ങള്‍ ചെയ്യേണ്ടി വന്നത് നിരവധിപ്പേരെ ദുരിതത്തിലാക്കി. പണം മാറ്റി എടുക്കുന്നതിന് പുതിയ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ബാങ്കുകളും ഇത് ചെവിക്കൊണ്ടിട്ടില്ല. സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ എത്തുന്ന
വരും അക്കൗണ്ടില്‍ നിന്ന് പണം പിന്വലിക്കാനെത്തുന്നവരും മറ്റ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ എത്തുന്നവരും ഒരുമിച്ച് എത്തുന്നതോടെ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട ഗതികേടിലായി പൊതുജനം. ഇതിന് പുറമേ ചെക്കും ഡിഡിയുമായി എത്തുന്നവരും ചേര്‍ന്നതോടെ ദുരതമേറി.
ഒരേ കൗണ്ടറില്‍ തന്നെയാണ് ഈ ഇടപാടുകളെല്ലാം ബാങ്കുകള്‍ നടത്തുന്നത്. ഒരേ നമ്പറിലുള്ള രണ്ട് ടോക്കണുകളും താമസിച്ച് എത്തിയ ആള്‍ക്ക് മുമ്പിലുള്ള ടോക്കണും നല്കിയതും പലബാങ്കുകളിലും വാക്കേറ്റത്തിന് കാരണമായി. ഇന്നും നാളേയും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും തിരക്ക് നിയന്ത്രണാധീതമാകുമെന്നാണ് വിവരം. അവധി ദിവസം എത്തുന്നതോടെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ബാങ്കിലേക്ക് ഒഴുകിയെത്തും. ആവശ്യത്തിന് 100,50 എന്നിവയുടെ നോട്ടുകള്‍ ലഭ്യമല്ലാത്തതാണ് ബാങ്കുകളെ വലയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: