ചെറുതോണി: മലഞ്ചരക്ക് കടയില്‍ നിന്നും മോഷ്ടിച്ച അഞ്ച് ചാക്ക് ഏലയ്ക്ക മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. തങ്കമണി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിലാണ് നെല്ലിപ്പാറ നരിതൂക്കില്‍ സിബിയുടെ ഏലയ്ക്ക സ്റ്റോറില്‍ നിന്നും ഏലയ്ക്കക്ക
കവര്‍ന്നത്.
കടയ്ക്ക് സമീപത്തുള്ള ഷെഡില്‍ ഒന്‍പത് ചാക്കുകളിലായി സൂക്ഷിച്ചിരുന്നതില് അഞ്ച് ചാക്ക് ഏലയ്ക്കായാണ് മോഷണം പോയത്. സ്റ്റോറില്‍ ഒന്നരവരെ സിബിയുണ്ടായിരുന്നു. ഒന്നരയ്ക്കുശേഷം സിബി വീട്ടിലേയ്ക്കു പോയി. മയങ്ങുന്നതിനിടെ സ്റ്റോറിന് സമീപത്തുനിന്നും ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ പച്ചനിറമുള്ള മാരുതി കാര്‍ പോകുന്നതുകണ്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ അഞ്ചു ചാക്ക് ഏലയ്ക്ക മോഷണം പോയതായി കണ്ടെത്തി. ഉടന്‍ തന്നെ തങ്കമണി പോലീസിനെ വിവരമറിയിച്ചു. വാഹനത്തിന് പുറകെയെത്തിയ പോലീസ് കൂട്ടക്കല്ല് ഭാഗത്തുവച്ച് കാര്‍ കണ്ടെത്തി. പോലീസ് ജീപ്പ് പുറകെ വരുന്നതുകണ്ട് കാര്‍ നിറുത്തി വാഹനത്തിലുണ്ടായിരുന്ന കാമാക്ഷി ബിജുവും മറ്റൊരാളും ഓടി രക്ഷപെട്ടു.
വാഹനവും മോഷണപോയ ഏലക്കായും പോലീസ് കസ്റ്റഡിയിലെടുത്തു. 172 കിലോ ഏലക്കായാണ് മോഷണം പോയത്. ഇതിന് 42200 രൂപ മാര്‍ക്കറ്റ് വിലവരുമെന്ന് പോലീസ് പറഞ്ഞു. കുപ്രസിദ്ധ മോഷ്ടാവായ കാമാഷി ബിജുവാണ് ഏലക്കാ മോഷ്ടിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു.
ജാമ്യത്തിലിറങ്ങിയ ബിജു കാമാക്ഷിയിലും ഇടുക്കിയിലുമായി മാറി മാറി താമസിക്കുകയായിരുന്നു. പിടിച്ചെടുത്ത കാറും ഏലക്കായും ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ കെ.ജെ ജോഷി എ.എസ്.ഐ വി.എസ് എബ്രാഹം, സിവില്‍ പോലീസ് ഓഫീസര്‍ സിബി പി.കുര്യന് എന്നിവരാണ് ഏലക്കായും വാഹനവും കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: