രാജ്കോട്ട്: ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനത്തിന് അതേ നാണയത്തിലൂടെ തിരിച്ചടിച്ച ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്കോറിലേക്ക്. ഓപ്പണര്‍ എം. വിജയ്യുടെയും (126), മൂന്നാമന് ചേതേശ്വര്‍ പൂജാരയുടെയും (124) സെഞ്ചുറികളുടെ കരുത്തില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സില്‍. കളിയവസാനിക്കാന്‍ ഒരോവര്‍ ശേഷിക്കെ വിജയും രാത്രികാവല്‍ക്കാരന്‍ അമിത് മിശ്രയും മടങ്ങിയത് തിരിച്ചടിയായി. 26 റണ്‍സുമായി നായകന് വിരാട് കോഹ്ലി ക്രീസില്‍.
വിക്കറ്റ് നഷ്ടമില്ലാതെ 63 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് 68ല്‍ നില്‍ക്കെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ (29) നഷ്ടം. സ്റ്റുവര്‍ട്ട് ബ്രോഡ് വിക്കറ്റിനു മുന്നില്‍ കുടുക്കി ഗംഭീറിനെ. പിന്നീട് ഒത്തുചേര്‍ന്ന വിജയും ചേതേശ്വറും കളി ഇന്ത്യക്ക് അനുകൂലമാക്കി. രണ്ടാം വിക്കറ്റില്‍ 209 റണ്‍സ് ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 301 പന്തില്‍ ഒമ്പത് ഫോറും നാലു സിക്സറും പറത്തി 126 റണ്‍സെടുത്ത വിജയ്ക്ക് ഏഴാം സെഞ്ചുറി. 206 പന്തില്‍ 17 ഫോറുകളോടെ 124 റണ്‍സെടുത്ത ചേതേശ്വറിന്റേത് ഒമ്പതാം ശതകം.
അവസാന സെഷനിലാണ് പിന്നീട് ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായത്. ചേതേശ്വറിനെ വൈഡ് സ്ലിപ്പില്‍ കുക്കിന്റെ കൈയിലെത്തിച്ച് ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് വിരാടിനൊപ്പം ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്നിങ്സ് അവസാനിപ്പിക്കുമെന്ന് തോന്നിച്ചിടത്താണ് വിജയ് വീണത്. അവസാനത്തേതിന്റെ തൊട്ടുമുന്‍പത്തെ ഓവറില്‍ വിജയ്യെ ഷോട്ട് ലെഗ്ഗില്‍ ഹസീബ് ഹമീദിന്റെ കൈയിലെത്തിച്ച് ആദില്‍ റഷിദ് സന്ദര്‍ശകര്‍ക്ക് ആശിച്ച വിക്കറ്റ് സമ്മാനിച്ചു. സഫര്‍ അന്‍സാരി എറിഞ്ഞ അടുത്ത ഓവറില്‍ രാത്രികാവല്‍ക്കാരന്‍ അമിത് മിശ്രയും ഷോട്ട് ലെഗ്ഗില്‍ ഹമീദിന്റെ കൈയില്‍ വിശ്രമിച്ചതോടെ ഇന്നലത്തെ കളി അമ്പയര്‍മാര്‍ അവസാനിപ്പിച്ചു.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് 537
ഇന്ത്യ ഒന്നാമിന്നിങ്സ്
എം. വിജയ് സി ഹമീദ് ബി റഷിദ് 126, ഗൗതം ഗംഭീര്‍ എല്‍ബിഡബ്ല്യു ബി ബ്രോഡ് 29, ചേതേശ്വര്‍ പൂജാര സി കുക്ക് ബി സ്റ്റോക്സ് 124, വിരാട് കോഹ്ലി നോട്ടൗട്ട് 26, അമിത് മിശ്ര സി ഹമീദ് ബി അന്‍സാരി 0, എക്സ്ട്രാസ് 14, ആകെ 108.3 ഓവറില്‍ നാല് വിക്കറ്റിന് 319.
വിക്കറ്റ് വീഴ്ച: 1-68, 2-277, 3-318, 4-319.
ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 20-7-54-1, ക്രിസ് വോക്സ് 23-5-39-0, മോയിന്‍ അലി 22-6-70-0, സഫര്‍ അന്‍സാരി 17.3-1-57-1, ആദില്‍ റഷീദ് 16-1-47-1, ബെന്‍ സ്റ്റോക്സ് 10-1-39-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: