കോയമ്പത്തൂര്‍: ദേശീയ ജൂ നിയര്‍ അത്ലറ്റിക് മീറ്റില്‍ രണ്ടാം ദിവസവും ഹരിയാനയുടെ ആധിപത്യം. നിലവിലെ ചാമ്പ്യന്മാരായ കേരളത്തെ മൂന്നാം സ്ഥാനത്തേക്ക് 134 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒമ്പത് സ്വര്‍ണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം അവര്‍ ക്കുണ്ട്. രണ്ടാമതുള്ള ഉത്തര്‍പ്രദേശിന് അഞ്ച് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 102 പോയിന്റ്. കേരളത്തിന് 98 പോയിന്റ്. 80 പോയിന്റുമായി ആതിഥേയരായ തമിഴ്നാട് നാലാമത്. ആദ്യദിനം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടിയ കേരളം ഇന്നലെ നേടിയത് രണ്ട് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും.
രണ്ട് ദേശീയ റെക്കോഡും രണ്ട് മീറ്റ് റെക്കോഡും ഇന്നലെ പിറന്നു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഹരിയാനയുടെ ആശിഷ് ജക്കര്‍, ഇതേ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ രാജസ്ഥാന്റെ കച്ച്നാര്‍ ചൗധരി എന്നിവര്‍ ദേശീയ റെക്കോഡിന് അവകാശികള്‍. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ്ണ റോയി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ പുഷ്പ ജക്കര്‍ മീറ്റ് റെക്കോഡ് സ്വന്തമാക്കി.
ജാവലിന്‍ ത്രോയില്‍ പുഷ്പ ജക്കര്‍ 14 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോഡാണ് തിരുത്തിയത്. 49.05 മീറ്റര്‍ ദൂരത്തേക്ക് പുഷ്പ ജാവലിന്‍ എറിഞ്ഞപ്പോള്‍ പഴങ്കഥയായത് 2002-ല്‍ യുപിയുടെ സുമന്‍ദേവി സ്ഥാപിച്ച 48.88 മീറ്റര്‍.
പ്രതീക്ഷ തെറ്റി
പ്രതീക്ഷയര്‍പ്പിച്ച ഇനങ്ങളില്‍ നേരിട്ട തിരിച്ചടിയാണ് കേരളത്തിന്റെ സുവര്‍ണ നിറം കുറച്ചത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയി, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ശ്രീശങ്കറുമാണ് സ്വര്‍ണമണിഞ്ഞത്. പോള്‍വോള്‍ട്ടില്‍ അഞ്ജലി ഫ്രാന്‍സിസ്, 600 മീറ്ററില്‍ യു. ആതിര വെള്ളി നേടിയപ്പോള്‍; 10,000 മീറ്റര്‍ നടത്തത്തില്‍ വി.കെ. അഭിജിത്തും ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാനും വെങ്കലം നേടി.
വെങ്കലത്തോടെയാണ് ഇന്നലെ കേരളം ആദ്യ മെഡല്‍ നേടിയത്. 10,000 മീറ്റര്‍ നടത്തത്തില്‍ വി.കെ. അഭിജിത്ത് 46:13.70 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. പഞ്ചാബിന്റെ അമന്‍ജ്യോത് സിങ്ങിന് സ്വര് ണം (44:57.30 സെക്കന്‍ഡ്), ഹരിയാനയുടെ നവീന്‍ (46:11.50 സെക്കന്‍ഡ്) വെള്ളി നേടി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗം പോള്‍വോള്‍ട്ടില്‍ 3.05 മീറ്റര്‍ ചാടിയാണ് അഞ്ജലി ഫ്രാന്‍സിസ് വെള്ളി നേടിയത്. തമിഴ്നാടിന്റെ നിഷ ബാനു (3.30 മീറ്റര്‍) സ്വര്‍ണവും യുപിയുടെ മഹി പട്ടേല്‍ (2.90 മീറ്റര്‍) വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ 1:37.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി ആതിര. തെലങ്കാനയുടെ ഡി. ഭാഗ്യലക്ഷ്മി (1:36.57 സെക്കന്‍ഡ്) സ്വര്‍ണം നേടിയപ്പോള്‍, മഹാരാഷ്ട്രയുടെ പല്ലവിക്ക് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: