കണ്ണൂര്‍: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രണ്ടാം ദിവസമായ ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. അതേസമയം രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം എടിഎമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത് ജനങ്ങളുടെ നെട്ടോട്ടത്തിന് അല്‍പ്പം പരിഹാരമായി. ഇന്നലെ രാവിലെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒട്ടുമിക്ക എടിഎമ്മുകളും കാലിയായി. ബാങ്കുകള്‍ നേരിട്ട് പണം നിറക്കുന്ന എടിഎമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. പണം നിറക്കുന്നതിന് പുറം കരാര്‍ നല്‍കിയിട്ടുള്ള എടിഎമ്മുകള്‍ ഇന്നലെയും പ്രവര്‍ത്തിച്ചില്ല.
ജില്ലയിലെ ടണുകളിലെല്ലാം ഏറെ നേരം ക്യൂ നിന്ന ജനങ്ങള്‍ എടിഎം കാലിയായതറിഞ്ഞ് മറ്റ് എടിഎം കൗണ്ടറുകള്‍ തേടി ബുദ്ധിമുട്ടി. കണ്ണൂര്‍ നഗരത്തില്‍ റെയില്വേസ്റ്റേഷന്, പ്ലാസ, തുടങ്ങിയ സ്ഥലങ്ങളിലെ എടിഎമ്മുകളാണ് ആദ്യം കാലിയായത്. രണ്ട് ദിവസമായി തുടരുന്ന നോട്ട് മാറ്റലുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ ഇന്നലെയും തുടര്‍ന്നത് ജനങ്ങളെ ചെറിയ തോതില്‍ ബുദ്ധിമുട്ടിലാക്കി.
18-ാം തിയതി വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരാള്‍ക്ക് എടിഎം വഴി പിന്‍വലിക്കാനാവുക. 18നു ശേഷം 4000 രൂപ പിന്‍വലിക്കാനാകും. 100, 50 രൂപകളുടെ നോട്ടുകളേ കുറച്ചുദിവസത്തേക്ക് എടിഎമ്മില്‍ ഉണ്ടാകൂ. പുതിയ 2000 രൂപ നോട്ടിന്റെ വലിപ്പം നിലവിലുള്ള എടിഎം അളവുമായി ചേരാത്തതിനാല്‍ അത് നിറയ്ക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.
അതേസമയം പണം മാറാനായി ബാങ്കിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. പലയിടത്തും നീണ്ട ക്യൂ തന്നെയായിരുന്നു ഇന്നലെയും. പോസ്റ്റ് ഓഫീസുകളിലും നീണ്ട ക്യൂ ആയിരുന്നു. നീണ്ടനിരകള്‍ പലേടത്തും ബാങ്കുകളിലെ ജീവനക്കാരെ വലച്ചു. റദ്ദാക്കപ്പെട്ടവ മാറ്റാനും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും രാവിലെമുതല്‍ തന്നെ ജനങ്ങള്‍ കാത്തുനിന്നു. രാത്രി വൈകുന്നത് വരെയും ബാങ്കുകള്‍ മിക്കയിടത്തും പ്രവര്‍ത്തിച്ചു. തലശ്ശേരിയില്‍ അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ബാങ്കില്‍ ക്യൂവില്‍ നിന്ന കെഎസ്ഇബി ജീവനക്കാരന് കുഴഞ്ഞു വീണ് മരിച്ച സംഭവവുമുണ്ടായി. ഇന്നും നാളെയും ബാങ്കുകള്‍ വൈകിട്ട് കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ വ്യാഴാഴ്ച റിസര്‍വ്വ് ബാങ്ക് അനുമതി നല്കിയതിനാല് സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ സഹകരണ ബാങ്കുകളുളള ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി. ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രാഥമിക സഹകരണ സംഘങ്ങളിലെത്തി അസാധുവായ നോട്ടുകള്‍ നിക്ഷേപിച്ചു തുടങ്ങി.
ഇന്റര്‍നെറ്റ് മണി ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള സംവിധാനമുള്ളവരെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. സാധാരണക്കാരെയാണ് നോട്ടു മാറലും പണം പിന്‍വലിക്കലും എടിഎമ്മുകളുടെ നിശ്ചലാവസ്ഥയും സാരമായി ബാധിക്കുന്നത്. ജോലി ഒഴിവാക്കി മണിക്കൂറുകളോളം ക്യൂ നിന്നാണ് പണം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: