കൊച്ചി: ഭാരതത്തിലെ ആദ്യത്തെ മഹാരക്തധമനി രോഗ ചികിത്സാ കേന്ദ്രം അമൃത ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജി വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ.വിജയകുമാര്‍ അറിയിച്ചു.
മഹാരക്തധമനിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ വഴിയും അല്ലാതെയും ചികിത്സ നല്‍കുന്നതാണ്. 1300 കിടക്കകളോടുകൂടിയ ചികിത്സാ സൗകര്യമാണ് അമൃതയില്‍ സജ്ജമായിരിക്കുന്നത്. അതോടൊപ്പം ജനിതക രോഗമായ മര്‍ഫാന്‍ സിന്‍ഡ്രോം രോഗികള്‍ക്കായി മര്‍ഫാന്‍ ക്ലിനിക്കിനും തുടക്കമായി. അമൃത സെന്റര്‍ ഫോര്‍ അയോര്‍ട്ടിക് ഡിസീസസിന്റെ കീഴിലാണ് ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത്.
അയോര്‍ട്ടിക് ഡിസീസസ് സെന്ററില്‍ കൂടുതല്‍ സ്ലൈസ് സി.ടി സ്കാന്‍, 3ഡി എംആര്‍ഐ മെഷീന് തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഒരുക്കി. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടേയും രക്തബാങ്ക്, കാത്ത് ലാബ്, ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പ്രതേക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷന് തിയേറ്റര്‍ എന്നീ സൗകര്യങ്ങളും അയോര്‍ട്ടിക് ഡിസീസസ് സെന്ററില്‍ ഉള്‍പ്പെടുത്തി.
നവജാത ശിശുക്കള്‍ക്കടക്കം മഹാരക്തധമനി രോഗ ചികിത്സ ലഭ്യമാക്കാന്‍ പാകത്തിലാണ് സേവനങ്ങള്‍. കുട്ടികള്‍ക്കായി ശസ്ത്രക്രിയയോ കത്തീറ്റര്‍ ചികിത്സയോ ആണ് ഇവിടെ സ്വീകരിക്കുന്നത്. എയിംസ് സിവിടിഎസ് വിഭാഗം മേധാവി ഡോ. പ്രവീണ്‍ വര്‍മ്മ, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.കെ. മഹേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: