സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിനുശേഷം (1892 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 26 വരെ) നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴാണ് 1936 നവംബര്‍ 12 ന് ക്ഷേത്രപ്രവേശന വിളംബരം നടന്നത്. ഈ നവോത്ഥാന സംരംഭം തിരുവിതാംകൂറിന് മാത്രമല്ല, സമസ്ത ഭാരതത്തിന് നല്കിയ പ്രതീക്ഷകള്‍ വലുതായിരുന്നു.
ഭാരതത്തിന്റെ സാംസ്കാരിക സ്ഥാനപതിയായി അറിയപ്പെട്ട സ്വാമി രംഗനാഥാനന്ദ ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി. ”1950 ല്‍ രൂപംകൊണ്ട ഭരണഘടനയുടെ ആമുഖത്തില്‍ ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്കാരത്തിന്റെയും ശ്രുതികളുടെയും മനുഷ്യസ്വാതന്ത്ര്യത്തിലൂന്നിയ അനശ്വരസ്വാധീനം വ്യക്തമായി കാണാം. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുതന്നെ പൂര്‍വസ്മൃതികളിലുള്ള ആശയങ്ങള്‍ക്ക് വിരുദ്ധമായി ജാതിവ്യത്യാസമില്ലാതെ എല്ലാ ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയുണ്ടായി. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം ഇതിനൊരു ഉദാഹരണമാണ്.” നവോത്ഥാനത്തിന്റെ നവയുഗത്തിലേക്ക് നമ്മുടെ നാട് പ്രവേശിക്കുന്നതിന്റെ നാന്ദികുറിക്കലായിരുന്നു ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ നടന്നത്.
വിളംബരം കഴിഞ്ഞ് 80 വര്‍ഷങ്ങളായിട്ടും ആ മഹാസംരംഭം വിഭാവനം ചെയ്ത പരിവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടായിട്ടുണ്ടോ?
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ നാള്‍വഴിയിലൂടെ സഞ്ചരിക്കുന്ന ഏതൊരു നിഷ്പക്ഷമതിക്കും മനസ്സിലാക്കാന്‍ കഴിയുന്ന ചില സത്യങ്ങളുണ്ട്. 1888 ലെ ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ് അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കാനായി നടത്തിയ ആദ്യകാല സംരംഭങ്ങളില്‍ പ്രധാനം. പ്രക്ഷോഭങ്ങളിലൂടെയല്ല കേരളത്തില്‍ ജാതിരഹിത സനാതനധര്‍മ സമൂഹം രൂപംകൊണ്ടത്. ‘തത്ത്വത്തില്‍ നാം ശ്രീശങ്കരനെ പിന്തുടരുന്നു’ എന്നു പ്രഖ്യാപിച്ച ഗുരുദേവനും, ശ്രീശങ്കരാചാര്യ സ്വാമികള്‍ ചെയ്തതുപോലെ ജനസാമാന്യത്തിന്റെ ശ്രദ്ധ ആരാധനാലയങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ് ചെയ്തത്.
അദ്വൈതികളായ ആചാര്യന്മാര്ക്ക് ആരാധനാലയങ്ങള്‍ അനിവാര്യമല്ലെങ്കിലും അവ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സുപ്രധാന സംവിധാനമായതിനാല്‍ അവിടെയുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ സമൂഹത്തിലും വലിയ തോതില്‍ പ്രതിഫലിക്കുമെന്ന് അറിയാമായിരുന്നു.
അമ്പലങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് മുന്‍പെ ആശ്രമങ്ങളിലാണ് ജാതി-മത-ഭേദമന്യെ ഏവര്‍ക്കും പ്രവേശനം ലഭിച്ചത്. വിളംബരം കഴിഞ്ഞപ്പോള്‍ ഹിന്ദുമതത്തിലെ എല്ലാവര്ക്കും ക്ഷേത്രപ്രവേശനം ലഭിച്ചു. എന്നാല്‍ 80 വര്‍ഷം തികഞ്ഞിട്ടും ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ക്ഷേത്രപ്രവേശനം സാധ്യമായോ? അതിനു തടസ്സമായി നില്ക്കുന്നതെന്താണ്? ഭാരതത്തിന്റെ ഇതരഭാഗങ്ങളിലില്ലാത്ത ആചാര കാര്‍ക്കശ്യം കേരളത്തില്‍ മാത്രം നിലനില്ക്കുന്നതെന്തുകൊണ്ടാണ്?
വൈക്കം സത്യഗ്രഹത്തിനെത്തിയ മഹാത്മാഗാന്ധി യാഥാസ്ഥിതിക വക്താവായ ഇണ്ടംതുരുത്തി നമ്പ്യാതിരിയുടെ ഭവനത്തിലെത്തി മധ്യസ്ഥ ചര്‍ച്ച നടത്തുകയുണ്ടായി. അയിത്തം തുടങ്ങിയ 64 അനാചാരങ്ങള്‍ ഹിന്ദുമതത്തിലെ അവിഭാജ്യഭാഗമാണെന്നും ‘ശങ്കരസ്മൃതി’യിലൂടെ ശങ്കരാചാര്യ സ്വാമികളാണ് ഇതൊക്കെ നടപ്പിലാക്കിയതെന്നും നമ്പ്യാതിരി വാദിച്ചു. ആ സന്ദര്‍ഭത്തില്‍ ‘ശങ്കരസ്മൃതി’ക്ക് ശങ്കരാചാര്യസ്വാമികളുമായി പുലബന്ധംപോലുമില്ലെന്ന് വാദിച്ച കൃഷ്ണന് നമ്പ്യാതിരി പില്ക്കാലത്ത് ‘സ്വാമി ആഗമാനന്ദ’ എന്ന നാമത്തില്‍ ശ്രീരാമകൃഷ്ണ സംഘ സന്യാസിയായി.
വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികള്‍ ജാതി-മത ഭേദമെന്യെ എല്ലാവര്ക്കും തുറന്നുകൊടുക്കുവാന്‍ തീരുമാനിച്ചതോടെയാണ് ഇരുപതുമാസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹം 1926 നവംബര്‍ 12 ന് വിജയകരമായി സമാപിച്ചത്. മഹാത്മാ ഗാന്ധി നയിച്ച ഏക പൗരാവകാശ സമരവും ഗാന്ധിയന്‍ സമരരീതിയുടെ ആദ്യപരീക്ഷണവുമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് അമേരിക്കന്‍ ഗവേഷകയായ മേരി ഇ. കിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗാന്ധി ആഗ്രഹിച്ച ഹൃദയങ്ങളുടെയും മനസ്സുകളുടെയും പരിവര്‍ത്തനം വൈക്കം സത്യഗ്രഹ കാലത്ത് സംഭവിച്ചില്ല എന്നും മെരി ഇ. കിങ് തന്റെ ‘Gandhian Non-Violent struggle and untouchabilty in South India’ ‘ എന്ന പുസ്തകത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു നടന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 80-ാം വാര്‍ഷികാഘോഷവേളയിലും ഈ നിഗമനത്തിന് പ്രസക്തിയുണ്ട്.
ഇതിനിടയില്‍ കൊച്ചി രാജ്യത്തെ ഗുരുവായൂരിലും മലബാറിലെ കോഴിക്കോട് തളി ക്ഷേത്രത്തിലും വൈക്കത്തിന് സമാനമായ സംരംഭങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും പൂര്‍ണവിജയം നേടാന്‍ കഴിഞ്ഞില്ല.
ഉദാഹരണത്തിന് 1964 ല്‍ തച്ചുടയ കയ്മള്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം ജനാധിപത്യ സര്‍ക്കാരിന് കൈമാറുമ്പോള്‍ ക്ഷേത്രത്തിന് 1822 ഏക്കര്‍ ഭൂമിയും 55578 പറ നിലവുമുണ്ടായിരുന്നു. അരനൂറ്റാണ്ടായപ്പോഴേക്കും സ്ഥിതി അത്യന്തം ശോചനീയമായിത്തീര്‍ന്നു. പദ്നാഭസ്വാമി ക്ഷേത്രവും ജനാധിപത്യ സര്‍ക്കാരിന്റെ കീഴിലായാല്‍ ഇതേ സ്ഥിതി വരുമെന്നുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതില്ല.
മലയാളമണ്ണില്‍ ആരാധനാ സ്വാതന്ത്ര്യത്തിന്റെ അരുണോദയമാണ് ക്ഷേത്രപ്രവേശന വിളംബരമെങ്കില്‍ അതിന്റെതന്നെ എണ്‍പതുവര്‍ഷം പിന്നിടുന്ന ഈ വേളയില്‍ സായംസന്ധ്യയിലാണ് ക്ഷേത്രവിശ്വാസികള്‍ എത്തിനില്‍ക്കുന്നത്.
ഗുരുദേവന് നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ഒന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു പുനഃപ്രതിഷ്ഠയുടെ ആവശ്യം വന്നിട്ടില്ല. എന്നാല്‍ സാധാരണ എല്ലാ ക്ഷേത്രങ്ങളിലും പന്ത്രണ്ട് വര്‍ഷം കഴിയുമ്പോള്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ ആഡംബരപൂര്‍വം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങളില്‍ രണ്ട് ‘കരി’യും (ആനയും വെടിക്കെട്ടും) വേണ്ടെന്ന് പറഞ്ഞ ഗുരുവാക്യം പാഴായി പോകുന്നു. ക്ഷേത്രോത്സവങ്ങള്‍ വിജ്ഞാനോത്സവങ്ങളായി തീരണമെന്നാണ് ഗുരു വിഭാവനം ചെയ്തത്. മറിച്ച് മദ്യോത്സവങ്ങളായി തീരുന്ന കാഴ്ചയാണ് നാം കാണുന്നത്. ചുരുക്കത്തില്‍ ക്ഷേത്രങ്ങള്‍ അഴിമതിക്കും ചൂഷണങ്ങള്‍ക്കും വിശ്വാസരാഹിത്യത്തിനുമുള്ള വേദികളായി തീര്‍ത്തിരിക്കുന്നു.
‘പരശുരാമ പ്രതിഷ്ഠകള്‍’ എന്നു വിശ്വസിക്കപ്പെടുന്ന മഹാക്ഷേത്രങ്ങളുടെയും, അവയെ അനുകരിച്ചും അല്ലാതെയും കേരളക്കരയില്‍ ആവിര്‍ഭവിച്ച ക്ഷേത്രങ്ങളുടെയും കണക്കെടുത്താല്‍ ഇത്രയേറെ ക്ഷേത്രങ്ങള്‍ ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും 80 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടില്ലെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. ‘ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും’ എന്ന ജല്പനത്തെ ആപ്തവാക്യമായി കരുതിയവരാണ് ചരിത്രത്തിന്റെ ഇരുട്ടടിക്ക് വിധേയരായത്.
സാമാന്യജനതയെ ഉണര്‍ത്തവാനും ഉയര്‍ത്തുവാനും ഉപകാരപ്രദമാകുന്ന കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ജീവിതവിജയത്തിന് കാരണമായ കര്‍മതത്വം തൊട്ടു മറ്റു പല ആദര്‍ശങ്ങളും ക്ഷേത്രാരാധനയില്‍ പ്രസരിക്കുന്നുണ്ട്. കര്‍മം ഉപേക്ഷിക്കുന്നവന് അധഃപതിക്കുന്നു. കര്‍മഫലം ഉപേക്ഷിക്കുന്നവന് ഉയരുന്നു. നിത്യസത്യമായ ഈ നിഷ്കാമ കര്‍മയോഗത്തെ ക്ഷേത്രാരാധനയിലൂടെ പ്രായോഗികമാക്കണം. എന്നാല്‍ മാത്രമേ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ നഷ്ടവീര്യമായിക്കൊണ്ടിരിക്കുന്ന ആദര്‍ശത്തെ വീണ്ടെടുക്കുവാന്‍ സാധിക്കൂ. മലിനസരണിയിലൂടെ ലക്ഷ്യത്തെ പ്രാപിക്കാന്‍ സാധിക്കില്ലെന്ന സത്യം ക്ഷേത്രാരാധനയെ കേവലം വഴിപാടാക്കുന്നവര്‍ മനസ്സിലാക്കണം.
സാമ്പത്തിക സ്രോതസ്സുകളല്ല, ആത്മീയ ഉറവിടങ്ങളായിത്തീരണം ക്ഷേത്രങ്ങള്‍. അജ്ഞതയിലും ദാരിദ്ര്യത്തിലും അടിഞ്ഞുകിടക്കുന്നവര്‍ക്ക് വിദ്യയും വെളിച്ചവും പകരുന്ന കേന്ദ്രങ്ങളായിത്തീരണം ക്ഷേത്രങ്ങള്‍. ആദര്‍ശാത്മകമായ സമതാവാദം പ്രായോഗികമായ ജീവിതവ്യവസ്ഥയായി മാറ്റാന്‍ ക്ഷേത്രാരാധനക്ക് കഴിഞ്ഞാലേ, നവോത്ഥാന സംരംഭമായ ക്ഷേത്രപ്രവേശന വിളംബരത്തിന് കാലിക പ്രസക്തിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: