തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജന്മികുടിയാന് സമ്പ്രദായം നിലനില്‍ക്കുന്നതായി ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. ശബരിമലയില്‍ ജീവനക്കാരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം എംപ്ലോയിസ് സംഘിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഭണ്ഡാരത്തിലെ ജീവനക്കാരെ പ്രാകൃത പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഭരണസമിതിക്ക് സാധിക്കുന്നില്ല. ഭണ്ഡാരത്തില് ഡിജിറ്റിലൈസ് സംവിധാനം കൊണ്ടുവരുമെന്ന് കഴിഞ്ഞ വര്‍ഷം ഉറപ്പ് നല്‍കിയെങ്കിലും മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആധുനിക സംവിധാനങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല.
ശബരിമലയില്‍ ജീവനക്കാര്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ പോലും വിവേചനമുണ്ട്. സര്‍ക്കാരും ബോര്‍ഡും തമ്മിലുള്ള കിടമത്സരം ക്ഷേത്ര ഭരണത്തെ താളം തെറ്റിക്കുന്നു,വിജയകുമാര്‍ പറഞ്ഞു.
ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.പി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാജേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍, പാലാ ശങ്കരനാരായണന്, കിഴക്കുംകര ജയകുമാര്‍, ഗോവിന്ദ് ആര്.തമ്പി, കെ.പി.രമേശ്, നെയ്യാറ്റിന്‍കര രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: