തിരുവല്ല: തറിയിലും ചര്‍ക്കയിലും ഉയരുന്ന താളക്രമത്തില്‍ പടുത്തുയര്‍ത്തിയ ജീവിത ചര്യയാണ് ഡെയ്സിയും സുഭദ്രയും ഇന്നും പിന്തുടരുന്നത്.അസാമാന്യ വേഗതയില്‍ കൈകള്‍ ചലിപ്പിക്കുമ്പോള്‍ വിജിഎം ഹാഴില് നടക്കുന്ന ദേശീയ ഖാദി ഫെസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയായി അത് മാറുന്നു.ഇവര്‍ രണ്ട് പേരും ഈ കൈകളില്‍ ചര്ക്കതിരിക്കാന് തുടങ്ങിയിട്ട് കാല് നൂറ്റാണ്ട് പിന്നിടുന്നു.
കൈത്തറി നെയ്ത്തില്‍ തിരുവനന്തപുരം സര്‍വോദയ സംഘത്തിനു കീഴില്‍ നെയ്ത്ത് ആരംഭിച്ചകാലം മുതല്‍ ഇവര്‍ സംഘത്തിനൊപ്പമുണ്ട്.സാധാരണക്കാരായ ഇരുവരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനാണ് രാവേറുവോളം ചര്‍ക്കയിലും തറിയിലും പണിപ്പെടുന്നത്.കിട്ടുന്ന വരുമാനത്തിന്റെ ഒരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഇവര്‍ മാറ്റിവെയ്ക്കുന്നു.
അത്യാധുനിക യന്ത്ര സംവിധാനങ്ങള്‍ വന്നിട്ടും പരമ്പരാഗത ശൈലിയില്‍ വസ്ത്രങ്ങള്‍ നെയ്തെടുക്കാനാണ് ഇവര്‍ക്ക് താല്പര്യം,ഇരുവരുടെയും കരവിരുതില്‍ ദിവസങ്ങളെടുത്താണ് വര്‍ണ വിസ്മയം തൂകുന്ന വസ്ത്രങ്ങള്‍ വിരിയുന്നത്.കിട്ടുന്ന വേതനത്തിന് അപ്പുറം ഈ മേഖലയിലെ ഓരോ തൊഴിലാളിയും അര്‍പ്പണവും ആരാധനയുമായാണ് ജോലിയെ നോക്കികാണുന്നത്.ഇന്നും ഒരാചാരം പോലെ നെയ്ത്തും നൂല്‍പ്പും ഇവര്‍ തുടരുന്നു.തൊഴിലുറപ്പ് തൊഴിലാളിയുടെ കൂലി പോലും തരപ്പെടുത്താനാവാത്ത ഈ വിഭാഗം നമ്മുടെ പരമ്പരാഗത തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റെ ശേഷിക്കുന്ന കണ്ണികളില്‍ ബാക്കിയായവരാണ്.
ഇങ്ങനെ പ്രദര്‍ശനവും വില്‍പ്പനയും ഒക്കെ നടക്കുമ്പോഴും നെയ്ത്തു തൊഴിലാളിക്കെന്തു കിട്ടി എന്നാരും ചോദിക്കാറില്ല. നമ്മുടെ നാടിന്റെ അഭിമാനസ്തംഭമായ ഖാദിയെ സംരക്ഷിക്കുക എന്നാല്‍ ഈ പരമ്പരാഗത ഈടുവയ്പ്പിനു കൈത്താങ്ങാകുക എന്നു കൂടിയാണര്‍ത്ഥം. അതിനനുസൃതമായ ഒരു കാഴ്ചപ്പാടും സമീപനവും ഈ മേഖലയോടുണ്ടാവേണ്ടതുണ്ട്. അതിനെ അന്വര്‍ത്ഥമാക്കും വിധം ശ്രദ്ധേയമാകുകയായിരുന്നു ഇന്ന് സമാപിക്കുന്ന ദേശീയ ഖാദി ഫെസ്റ്റ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: