തിരുവനന്തപുരം: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സിനിമാ വ്യവസായത്തെ കാര്യമായി ബാധിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാകുകയും മറ്റ് നോട്ടുകള്‍ക്ക് ക്ഷാമം ഉണ്ടാകുകയും ചെയ്തതോടെ തീയറ്ററുകളില്‍ സിനിമ കാണാന്‍ ആളില്ലാതായി.
തീയറ്ററുകളില്‍ കഴിഞ്ഞ ഒരു മാസമായി ഹൗസ്ഫുള് ആയി ഓടുകയും നൂറുകോടി ക്ലബ്ബിലെത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ‘പുലിമുരുകന്’ സിനിമയെ പ്രതിസന്ധി കാര്യമായി ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുലിമുരുകന് കാണാന്‍ തീയറ്ററില്‍ ആളില്ലായിരുന്നു. ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ കുറവുണ്ടായതായാണ് തീയറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുമാസം ഉണ്ടായ കാണികളുടെ ഒഴുക്ക് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെട്ടെന്ന് നിലച്ചു. കയ്യില്‍ പണമില്ലാത്തവര്‍ സിനിമകാണുന്നത് ഒഴിവാക്കുന്നു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. ആളുകളെത്തില്ലെന്ന ഭയം മൂലം ദിലീപ് നിര്‍മ്മിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിന്റെ റിലീസ് തീയതി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.
നോട്ട് അസാധുവാക്കലും മറ്റ് ബാങ്കിംഗ് നിയന്ത്രണങ്ങളും സിനിമാ നിര്‍മ്മാണത്തെയും ബാധിച്ചു. സാധാരണ ഒരു മലയാള സിനിമയ്ക്ക് ശരാശരി 3 ലക്ഷം രൂപയാണ് ഒരു ദിവസം ഇപ്പോള്‍ ലൊക്കേഷനില്‍ നിര്‍മ്മാണ ചെലവ് വരുന്നത്. ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് 20,000 എന്ന പരിധിവന്നതോടെ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയില്ല. ഇതു മൂലം പല സിനിമകളുടെയും നിര്‍മ്മാണം മുടങ്ങാനാണ് സാധ്യത. മോഹന്‍ലാലിന്റെ മേജര്‍ രവി ചിത്രത്തിന്റെ ചിത്രീകരണം ജെയ്സാല്‍മീറില്‍ നടക്കുകയാണ്. ഈ ചിത്രം പ്രതിസന്ധിയിലാകുമെന്നാണ് അറിവ്.
മലയാള സിനിമയില്‍ ഇപ്പോള്‍ ബ്ലാക്ക്മണിയില്ലെന്ന് പ്രശസ്ത നിര്‍മ്മാതാവ് സുരേഷ്കുമാര്‍ പറഞ്ഞു. അതിനാല്‍ തന്നെ ബാങ്ക് ഇടപാടിലൂടെയാണ് എല്ലാം. താരങ്ങള്‍ക്കടക്കം പണം നല്‍കുന്നത് ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴിയാണ്. ചെക്ക് പോലും ആരും സ്വീകരിക്കുന്നില്ല. ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണം വന്നത് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളെ ബാധിക്കും. സുരേഷ്കുമാര്‍ പറഞ്ഞു.
സിനിമയ്ക്ക് പണം കടമായി നല്‍കിയിരുന്ന മാര്വാഡികളെയാണ് ഇപ്പോഴത്തെ നടപടികള്‍ കാര്യമായി ബാധിക്കുക. തമിഴ്നാട്ടില്‍ ഇപ്പോഴും സജീവമായ ഇക്കൂട്ടര്‍ കോടിക്കണക്കിന് രൂപയാണ് പണമായി കൈയില്‍ സൂക്ഷിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കള്ളപ്പണവുമാണ്. കേന്ദസര്‍ക്കാരിന്റെ നടപടികള്‍ ഇവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തമിഴ് സിനിമ ഇപ്പോഴും പകുതി ബ്ലാക്ക് മണിയിലും പകുതി വൈറ്റിലുമാണ് പോകുന്നത്. തമിഴ് സിനിമകളുടെ ചിത്രീകരണത്തെയും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: