മലപ്പുറം: രേഖകളില്ലാത്ത പണം നിക്ഷേപമായി സ്വീകരിച്ച മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ബാങ്ക് നിക്ഷേപകരുടെ സാമ്പത്തിക സ്രോതസ്സും പരിശോധിക്കാന്‍ തുടങ്ങിയത് സഹകരണ ബാങ്കുകളെ വെട്ടിലാക്കിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കള്ളപ്പണങ്ങളുടെ പ്രധാന ഉറവിടമാണ് സഹകരണ ബാങ്കുകള്‍. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇത്തരം ബാങ്കുകള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. പണം കുമിഞ്ഞുകൂടിയതിനനുസരിച്ച് പുതിയ ശാഖകള്‍ തുറന്നു. അവിടെയും സമാനമായ രീതിയില്‍ നിക്ഷേപം സ്വീകരിച്ചു.
മുന്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി വലുതും ചെറുതുമായ രാഷ്ട്രീയക്കാരുടെ സമ്പാദ്യങ്ങളില്‍ ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത് സഹകരണ ബാങ്കുകളിലാണ്. സമീപകാലത്ത് വിദേശത്ത് നിന്നും ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കടത്തിയത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. മലപ്പുറം ജില്ലക്കാരാണ് സ്വര്‍ണ്ണക്കടത്തുകാരില്‍ ഏറെയും.
ഈ സ്വര്‍ണ്ണത്തിന്റെ പണവും അവസാനം എത്തിച്ചേര്‍ന്നത് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലാണ്. ഒന്‍പതാം തിയതി രാത്രി പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചെന്ന് പ്രഖ്യാപിച്ചതിന് ശേഷം സഹകരണ ബാങ്കിലേക്ക് ഒഴുകിയത് കോടികളാണ്. അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടില്ലെന്ന ധാരണയില്‍ ബാങ്ക് അധികൃതരുടെ ഒത്താശയോടെ അര്‍ദ്ധരാത്രിയിലും പണം നിക്ഷേപിച്ചവരുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തിയപ്പോഴാണ് പ്രശ്നം അതീവഗുരുതരമാണെന്ന് ഇവര്‍ക്ക് മനസിലായത്.
90 ശതമാനം ബാങ്കുകളുടെയും ഭരണം കയ്യാളുന്നത് മുസ്ലീം ലീഗാണ്. അധികാരത്തിന്റെ ബലത്തില്‍ സംരക്ഷിച്ചുപോന്നിരുന്ന സമ്പത്ത് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ലീഗ് നേതാക്കള്‍. സിപിഎം ഭരിക്കുന്ന ബാങ്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പാര്‍ട്ടിയുടെ സ്പോണ്‍സര്‍മാരായ വ്യവസായികളുടെ അക്കൗണ്ടും അവരുടെ പക്കലുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് മലപ്പുറം ജില്ലയിലെ കള്ളപ്പണക്കാരെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: