മരട്: മരടില്‍ നിലവും, തണ്ണീര്‍ത്തടങ്ങളും അനധികൃതമായി നികത്തല്‍ തുടരുന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ പിന്തുണയോടെയാണ് ഇതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യൂ അധികൃതരും, പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മരട് ഗ്രിഗോറിയന്‍ സ്കൂളിന് സമീപത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.
രാജന് ഫ്രഡറിക് എന്നയാളുടേയും, കുടുംബാംഗങ്ങളുടേയും പേരിലുള്ള എട്ടര ഏക്കര്‍ ഭൂമിയാണിതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പരാതിയെ തുടര്‍ന്ന് അര്‍ഡിഒ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ കൊടുത്ത് നിര്‍ത്തിവയ്പ്പിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും പൂഴിയടിച്ച് നികത്തല്‍ ആരംഭിച്ചത്. രണ്ടാഴ്ച മുമ്പ് സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. പൂഴിയടിക്കല് റവന്യൂ അധികൃതര്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ കൊടുത്ത് നിര്‍ത്തിവയ്പ്പിച്ചിരുന്നു. ഇത് മറികടന്ന് വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. ഇതിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച കളക്ട്രേറ്റിലെത്തിയ മരട് വില്ലേജ് ഓഫീസറോട് ആര്‍ഡിഒ വിവരങ്ങള്‍ ആരാഞ്ഞു.
വിവരങ്ങള്‍ ധരിപ്പിച്ച ശേഷം ഇന്നലെ രാവിലെ വില്ലേജ് ഓഫിസര്‍ സ്ഥലത്ത് പരിശോധനയ്ക്കെത്തി. അപ്പോഴും സ്റ്റോപ്പ് മെമ്മോ വകവയ്ക്കാതെയുള്ള ജോലികള്‍ സ്ഥലത്ത് നടക്കുന്നതായി കണ്ടെത്തി. ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും, ഇത് കൂട്ടാക്കാന്‍ സംഘം തയ്യാറായില്ല.
വില്ലേജ് ഓഫീസര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പോലീസ് സ്ഥലത്തെത്തി. വാഹനങ്ങളും, ഡ്രൈവര്‍മാരേയും കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത ജെസിബി, ടിപ്പര്‍ ലോറി എന്നിവ പോലീസ് പരിധിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒരു പതിവ് പരിപാടി മാത്രമാണെന്നും, 25 വര്‍ഷം കൊണ്ട് പ്രദേശത്തെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇത്തരത്തില്‍ നികത്തിയെടുത്തത് കാണാനാകുമെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: