ന്യൂദല്‍ഹി: ബീഹാര്‍ മാതൃകയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള സമാജ്വാദി പാര്‍ട്ടിയുടെ നീക്കം പൊളിഞ്ഞു. ജെഡിയു, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ എസ്പി കോണ്‍ഗ്രസ്സുമായും സാധ്യതകള്‍ ആരാഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവും അധികാരത്തിനായി പോരടിക്കുകയാണ്. ഭരണത്തിനെതിരെ ജനവികാരവുമുണ്ട്. ഇതിന് പുറമെ ഒറ്റക്ക് മത്സരിക്കേണ്ടി വന്നത് പാര്‍ട്ടിയെ കൂടുതല്‍ ക്ഷീണിപ്പിച്ചു. സഖ്യമില്ലെന്ന് കഴിഞ്ഞ ദിവസം അധ്യക്ഷന്‍ മുലായം തന്നെയാണ് വ്യക്തമാക്കിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്ക് നില്‍ക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എസ്പിക്ക് പുറമെ ബിഎസ്പിയും കോണ്‍ഗ്രസ്സുമാണ് യുപിയിലെ പ്രധാന പാര്‍ട്ടികള്‍. ബിജെപി വിരുദ്ധവും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയവുമാണ് മൂന്ന് പാര്‍ട്ടികളും പയറ്റുന്നത്. സഖ്യമില്ലാത്തതിനാല്‍ ബിജെപിക്കെതിരായ വോട്ടുകള്‍ വിഭജിക്കപ്പെടും.
പാര്‍ട്ടിയുമായി ഇടഞ്ഞ് നില്ക്കുന്ന അഖിലേഷിന്റെ എതിര്‍പ്പാണ് സഖ്യം ഉപേക്ഷിച്ചതിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. യുപിയില്‍ സ്വാധീനമില്ലാത്ത ജെഡിയു, ആര്‍എല്‍ഡി എന്നിവരുമായുള്ള സഖ്യം ഗുണം ചെയ്യില്ലെന്നാണ് അഖിലേഷിന്റെ വാദം. സഖ്യം തെരഞ്ഞെടുപ്പില്‍ തന്റെ പ്രധാന്യം കുറക്കുമെന്നും അഖിലേഷ് ഭയക്കുന്നു. എസ്പി, ബിഎസ്പി എന്നിവരുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ്സില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഒരു വിഭാഗം ഇത് എതിര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: