പാറ്റ്ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിന്റെ ലേഖകന്‍ ധര്‍മേന്ദര്‍ സിംഗാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വീടിനു സമീപത്തായിരുന്നു സംഭവം. അജ്ഞാതര്‍ ധര്‍മേന്ദര്‍ സിംഗിന് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
വെടിയേറ്റ ധര്മേന്ദ്രസിംഗിനെ സസാരാമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വാരണാസിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു . എന്നാല്‍ വഴിമദ്ധ്യേ സിംഗ് മരണപ്പെടുകയായിരുന്നു.
അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മെയില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ലേഖകന്‍ രാജ്ഡിയോ രഞ്ജനും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: