കൊട്ടാരക്കര: 47 ലക്ഷം രൂപയുടെ മോഷണകേസിലെ പ്രതികള്‍ മൂന്നുമാസം മുമ്പ് നെടുവത്തൂര്‍ എസ്കെഎസ് മൈക്രോഫിനാന്‍സില്‍ നിന്നും കടത്തിയ ലോക്കര്‍ പോലീസ് കണ്ടെടുത്തു. കൊട്ടാരക്കരയിലെ 42 ലക്ഷം രൂപ ലോക്കര്‍ സഹിതം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റിലായതോടെയാണ് നെടുവത്തൂര്‍ മോഷണം സംബന്ധിച്ച വിവരം പോലീസിന് കിട്ടുന്നത്. അവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അമ്പലത്തുംകാല പഴയ റയില്‍വെ മേല്‍പ്പാലത്തിനു സമീപമുള്ള വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചിരുന്ന ലോക്കര്‍ കണ്ടെടുത്തത്. ഇരുകേസുകളിലുമായി ഏഴുപേരാണ് പോലീസിന്റെ പിടിയിലായത്. അമ്പലത്തുംകാല സുനിതാഭവനില്‍ സുനില്‍ബാബു(23), അംബികാവിലാസത്തില് അഖില്‍(20), ചാലൂക്കോണം വിഷ്ണു വിഹാറില്‍ വിഷ്ണു(22), അമ്പലത്തുംകാല കൊതുമ്പില്‍ തെക്കേക്കര രമ്യാഭവനില്‍ രഞ്ജിത്ത്(25), ആനക്കോട്ടൂര്‍ തോട്ടത്തില്‍ കിഴക്കതില്‍ ശ്യാംകൃഷ്ണ(22) എന്നിവരും പണം ഒളിപ്പിക്കാന്‍ സഹായിച്ച രണ്ട് പേരുമാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. റിമാന്‍ഡിലായ പ്രതികളില്‍ സുനില്‍ബാബു, വിഷ്ണു, രഞ്ജിത്ത്, ശ്യാം എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നെടുവത്തൂരിലെ ലോക്കര്‍ ഉപേക്ഷിച്ച സ്ഥലം തിരിച്ചറിഞ്ഞത്. പ്രതികളെ കാണാനും ലോക്കര്‍ കണ്ടെടുക്കുന്നത് കാണാനും വലിയ ജനക്കൂട്ടമായിരുന്നു അമ്പലത്തുംകാലയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: