കൊല്ലം: ജില്ലാ ആശുപത്രിയോടനുബന്ധിച്ച് 1.5 കോടി രൂപ വകയിരുത്തി ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊതുവി’ാഗത്തില്‍ 547 പദ്ധതികളും, പ്രത്യേകഘടക പദ്ധതി പ്രകാരം 112 പദ്ധതികളും, സ്പെഷ്യല്‍ ട്രൈബല്‍ പ്ലാന്‍ പ്രകാരം മൂന്ന് പദ്ധതികളും ഉള്‍പ്പെടെ ആകെ 662 പദ്ധതികളാണ് ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്.
കുടുംബശ്രീ-കര്‍ഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ തരിശ് ഭൂമിയുള്‍പ്പെടെ 275 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷിയും വിത്തുല്പാദനവും നടത്തുന്നതിനായി 75 ലക്ഷം രൂപ വകയിരുത്തി. ജില്ലയിലെ 55 ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് 1700 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ഇറക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങള്‍ക്ക് 104 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാതൃകാടിസ്ഥാനത്തില്‍ കുടുംബശ്രീ, വനിതാസ്വയംസഹായസംഘങ്ങള്‍ മുഖേന ആടുകള്‍ വളര്‍ത്തുന്ന പദ്ധതിയ്ക്ക് 60 ലക്ഷം രൂപ വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു. നായ ശല്യം കുറയ്ക്കാന്‍ വന്ധ്യകരണ പദ്ധതിയുടെ ഭാഗമായി ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാമിനായി ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളേയും സംയോജിപ്പിച്ചുകൊണ്ട് 3.15 കോടി രൂപ അടങ്കല്‍ തുക വകയിരുത്തി ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കും. ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഫാമുകളെയും മാതൃകാഫാമുകളാക്കും. ഇവിടങ്ങളില്‍ മാതൃകാ ഔഷധകൃഷിത്തോട്ടം, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, പക്ഷി മൃഗാദികളുടെ പ്രദര്‍ശന യൂണിറ്റ് എന്നിവ സ്ഥാപിക്കുമെന്നും പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ സ്കൂളുകളുടേയും ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ആദ്യഭാഗമായി നാലുസ്കൂളുകള്‍ ഡിജിറ്റല്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ള മാതൃകാസ്കൂളുകളാക്കി മാറ്റും. ജില്ലയിലെ സര്ക്കാര്സ്കൂളുകളില് സ്കൂള്‍കുട്ടികളുടെ പ്രാതിനിധ്യത്തിന് അനുസൃതമായി ടോയ്ലറ്റ് നിര്‍മിക്കുന്നതിനും ശുചീകരണത്തിന്റെ ഭാഗമായി എയ്റോബിക് കമ്പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഏഴ് കോടി രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും നാപ്കിന് വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും. ബഡ്സ് സ്കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്ന കാര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ കീമോ തെറാപ്പി യൂണിറ്റിന്റെ വികസനത്തിനും വിക്ടോറിയ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിരക്ഷയ്ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനുമായി 85 ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ട്. നവജാതശിശുക്കളുടെ ആരോഗ്യ പരിരക്ഷണത്തിന് വേണ്ടി സ്വപ്നച്ചിറക് എന്ന പദ്ധതിക്ക് ഏഴുലക്ഷം രൂപയും കൂടാതെ വന്ധ്യതാ നിവാരണ ക്ലിനിക്കിന് വേണ്ടി അഞ്ചുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് ഓഫീസ്, ഓഫീസിനോട് അനുബന്ധമായുള്ള ഓഡിറ്റോറിയം എന്നിവയുടെ നവീകരണത്തിനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ജഗദമ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: