ഏകാദശി നോറ്റ കാക്കയുടെ ചരിത്രത്തിലേക്ക് കടക്കുമുന്‍പ് നാമെല്ലാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില ദുരിതങ്ങളെക്കുറിച്ച് ചിന്തിക്കട്ടെ. വ്യക്തികളുടെ കുശലങ്ങളും അന്വേഷണങ്ങളും നമ്മെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. നിങ്ങള്‍ക്ക് മറ്റൊരാളെപ്പോലെ എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് പല ചോദ്യങ്ങളുടെയും ആന്തരാര്‍ത്ഥം. നിങ്ങള്‍ ഒരു അദ്ധ്യാപകനാണെങ്കില്‍ എന്തുകൊണ്ട് പ്രശസ്തനായ മറ്റൊരു അദ്ധ്യാപകനെപ്പോലെ ആയിക്കൂടാ? ഒരാള്‍ക്ക് മറ്റൊരാള്‍ ആകാനായി കഴിയുമോ? മറ്റൊരാളെ കണ്ണടച്ച് അനുകരിച്ചാല്‍ നാം വിജയിക്കണമെന്നുണ്ടോ?
ഒരാള്‍ ഹോട്ടല്‍ നടത്തുന്നു എന്ന് കരുതുക. അതൊരു വെജിറ്റേറിയന്‍ ഹോട്ടലാണ്. തൊട്ടടുത്തുള്ള ഹോട്ടലില്‍ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും കിട്ടും. നിങ്ങളുടെ ഹോട്ടലിലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പിക്കൂടെ? പിറ്റേന്ന് അന്യരുടെ വാക്കുകേട്ട് ഹോട്ടലിന്റെ ബോര്‍ഡ് മാറ്റി മത്സ്യമാംസങ്ങള്‍ വിളമ്പിത്തുടങ്ങി. മുന്‍പുണ്ടായിരുന്ന വില്പന അതോടെ ഇല്ലാതായി. കടം വന്നു. ഹോട്ടല്‍ പൂട്ടുകയും ചെയ്തു.
ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരാള്‍ ഉയര്‍ന്നു എന്നു കരുതി ആ മാര്‍ഗത്തില്‍ ചരിക്കുന്നവരെല്ലാം വിജയിക്കണമെന്നില്ല. ഐസക് ന്യൂട്ടന് ഒരു മരത്തിന് താഴെ ചെന്നുനിന്നു. ഒരു ആപ്പിള്‍ വീഴുന്നത് കണ്ടതുകൊണ്ടാണ് ആകര്‍ഷണതത്വം കണ്ടുപിടിച്ചത്. മറ്റൊരാള്‍ ആപ്പിള്‍മരത്തിന് താഴെ ചെന്നുനിന്നതുകൊണ്ട് പ്രയോജനമുണ്ടോ? ഒരു പൂകൊഴിഞ്ഞു വീഴുന്നതു കണ്ടതുകൊണ്ടാണ് കുമാരനാശാന് വീണപൂവ് എന്ന കവിതയെഴുതിയത്. നാം ഓരോരുത്തരും എത്രയോ തവണ കണ്ട കാഴ്ചയല്ലേ അത്. ചക്ക വീണു. താഴെ ഒരു പന്നി നില്ക്കുന്നുണ്ടായിരുന്നു. പന്നിയുടെ കഷ്ടകാലംകൊണ്ട് പന്നി ചത്തുപോയി. സ്ഥലമുടമയ്ക്ക് ചക്കയെയും പന്നിയെയും കിട്ടി. എന്നുവച്ച് പ്ലാവിന്റെ ചുവട്ടില്‍ ചെന്നുനിന്ന എല്ലാ പന്നികളുടെയും ഗതി ഇങ്ങനെയാണെന്ന് ധരിക്കരുത്. ചക്ക വീഴുമ്പോഴെല്ലാം പന്നിയെ കിട്ടാറുമില്ല.
ബാല്യം മുതല്‍ക്കെ നാം കേട്ടുവരുന്ന ഒരു ശകാരമുണ്ട്.
നിനക്ക് മറ്റൊരാളെപ്പോലെ ആയിക്കൂടെ എന്നാണ് ആ ചോദ്യം. നമുക്കെങ്ങനെയാണ് മറ്റൊരാളായി മാറാന്‍ കഴിയുക? അച്ഛനമ്മമാര്‍ പറയുന്നതുകേട്ട് അതേ മാര്‍ഗത്തില്‍ നീങ്ങിയാല്‍ നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. സമൂഹത്തില്‍ ഡോക്ടര്‍മാര്‍ മാത്രമാണോ ഉണ്ടാകേണ്ടത്. യാദൃച്ഛികമായി വിജയം വരിക്കുന്നവരുണ്ട്. അതിനെ വേണമെങ്കില്‍ ഭാഗ്യം എന്നുവിളിക്കാം. ഭാഗ്യവും നിര്‍ഭാഗ്യവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഭാഗ്യം നിര്‍ഭാഗ്യമായി മാറുന്നത് സ്വാഭാവികം. ചില നിര്‍ഭാഗ്യങ്ങള്‍ ഭാഗ്യത്തിന്റെ പട്ടികയിലേക്കും കടന്നുവരാറുണ്ട്.
ഏകാദശി നോറ്റ കാക്കയുടെ കാര്യം പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ഒരു കാക്ക ഏകാദശി നോറ്റ് വാഴകൈയില്‍ വിശ്രമിക്കുകയായിരുന്നു. വാഴക്കൈ ഒടിഞ്ഞു കാക്ക താഴെ വീണു. കാക്കയുടെ കാലില്‍ ഒരു മുള്ളു തറച്ചു. ആ മുള്ള് പിഴുതുകളഞ്ഞ് പറക്കാന്‍ തുടങ്ങവെ കാക്ക എങ്ങനെയോ വെള്ളത്തില്‍ വീണു. വെള്ളത്തില്‍നിന്ന് എങ്ങനെയോ പൊങ്ങി കരയ്ക്കു കയറിയപ്പോള്‍ കാലില്‍ സ്വര്‍ണവളകള്‍. കഴുത്തില്‍ ഒരു രത്നഹാരം. കാക്ക ഇപ്പോള്‍ സുന്ദരിയായിരിക്കുന്നു. കാഴ്ച കാണാന്‍ അസൂയയോടെ മറ്റു കാക്കകള്‍ വന്നു. എല്ലാവര്ക്കും അറിയേണ്ടത് ഈ കാക്കയുടെ വിജയരഹസ്യമാണ്.
കാലില്‍ സ്വര്‍ണവള ഉണ്ടാകുക എന്നത് ചെറിയൊരു കാര്യമല്ല. ഉണ്ടായ അനുഭവം ആ കാക്ക തുറന്നു പറഞ്ഞു. സംഭവം കേട്ടതും മറ്റൊരു കാക്ക ഏകാദശി നോറ്റു. അത് വാഴക്കൈയില്‍ തന്നെ ചെന്നിരുന്നു. താഴെ വീഴണമെങ്കില്‍ വാഴക്കൈ ഒടിയണമല്ലോ. കാക്ക എങ്ങനെയോ വാഴക്കൈ ഒടിച്ചു താഴെ വീണു. താഴെ മുള്ള് ഉണ്ടായിരുന്നുവെങ്കിലും കാലില്‍ കൊണ്ടില്ല. ഒരു മുള്ളെടുത്ത് കാലില്‍ തറച്ചു. കാക്ക വെള്ളത്തിലേക്ക് ചാടി. ഉയര്‍ന്നുവന്നപ്പോള്‍ കാലില്‍ ഭാരമുണ്ട്. അത് സ്വര്‍ണ്ണ വളകളായിരുന്നില്ല. കാലില്‍ കടിച്ച ഒരു ഞണ്ടായിരുന്നു. കഴുത്തിലെ ഭാരം ഒരു നീര്ക്കോലിയുടേതായിരുന്നു.
ഏകാദശി നോറ്റ കാക്ക ഒരു വലിയ സന്ദേശം നമുക്ക് തരുന്നുണ്ട്. ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം യാദൃച്ഛികമായ സംഭവങ്ങളാണ്. മറ്റൊരാളുടെ സല്‍പ്രവൃത്തികൊണ്ട് താങ്കള്‍ക്ക് നല്ല അനുഭവം ഉണ്ടായി എന്നുവരാം. അതിനെ അനുകരിച്ച് നാം ഒരു സല്‍പ്രവൃത്തി ചെയ്താല്‍ അപരന്ന് ഉണ്ടാകുന്ന അതേ അനുഭവം നമുക്ക് ഉണ്ടാകണമെന്നില്ല. മറ്റൊരാളെപ്പോലെ ആകുക എന്ന ധാരണ അബദ്ധമാണ്. അതേസമയം മറ്റൊരാള്‍ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ശ്രദ്ധിച്ചുപഠിക്കുന്നത് നല്ലതാണ്. അവരുടെ വിജയത്തിന്റെ ഫോര്‍മുലയും നമുക്ക് മാതൃകയാണ്. ഏകാദശി നോറ്റ കാക്കയെപ്പോലെ ആത്മാര്ത്ഥമായിട്ടല്ലായിരുന്നു രണ്ടാമത്തെ കാക്ക ഏകാദശി നോറ്റത്. ആദ്യത്തെ കാക്ക പ്രതിഫലം പ്രതീക്ഷിച്ചായിരുന്നില്ല ഏകാദശി നോറ്റത് എന്ന കാര്യമെങ്കിലും ചിന്തിച്ചിരിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: