ന്യൂദല്‍ഹി: പുതിയ നോട്ടുകളുടെ ആവശ്യത്തിനനുസരിച്ച് മുഴുവന്‍ സംവിധാനവും ഉപയോഗിച്ച് നോട്ടുകളുടെ അച്ചടി നടക്കുന്നുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. സമയം വര്‍ദ്ധിപ്പിച്ച് പരമാവധി നോട്ട് അച്ചടിക്കുകയാണ് ചെയ്യുന്നത്.
നാസിക്, മൈസൂര്‍ എന്നിവിടങ്ങളിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാന്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിങ്ങും പ്രയോജനപ്പെടുത്തണമെന്നും ആര്‍ബിഐ അഭ്യര്‍ത്ഥിച്ചു.
ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്നതിന് രാജ്യത്ത് നാലായിരത്തിലേറെ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് നോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം മറികടക്കുന്നതിന് ബാങ്കുകള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും ആര്‍ബിഐ ഓര്‍മ്മിപ്പിച്ചു. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും ആവശ്യമായ സൗകര്യമൊരുക്കണം.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം എടിഎമ്മുകളില്‍ നിന്ന് പഴയ നോട്ടുകള്‍ പിന്‍വലിച്ചെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. തിരിച്ചെടുത്ത നോട്ടുകള്‍ നശിപ്പിക്കേണ്ടത് തങ്ങളുടെ പ്രധാന ചുമതലയാണ്. റദ്ദാക്കിയ നോട്ടുകള്‍ എത്രയും പെട്ടെന്ന തിരിച്ചെടുക്കാനാണ് ശ്രമം. പണമിടപാടുകളുടെ വിവരങ്ങള്‍ കൈമാറാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: