വിളപ്പില്‍(തിരുവനന്തപുരം): പഴയ 500, 1000 രൂപ നോട്ടുകള്‍ വേണ്ടെന്ന് കോടതികള്‍ നിലപാടെടുത്തതോടെ പെറ്റിക്കേസുകളില്‍ പിഴ ഒടുക്കാനെത്തിയവര് കുടുങ്ങി. പെറ്റിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവുകളോടെ പിഴ അടയ്ക്കുവാന്‍ ഇന്നലെ കോടതികള്‍ അദാലത്ത് നടത്തിയിരുന്നു. ഈ അദാലത്തില്‍ പങ്കെടുത്ത് ഇളവുനേടി പിഴ അടയ്ക്കാന്‍ എത്തിയവരാണ് പുലിവാല് പിടിച്ചത്.
കോടതി വ്യവഹാരങ്ങള്‍ക്ക് അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വിശ്വസിച്ചാണ് അദാലത്തിന് വന്നവര്‍ പഴയനോട്ടുകള്‍ കൈയില്‍ കരുതിയത്. അഞ്ഞൂറിന്റെ ഗുണിതങ്ങളായാണ് പെറ്റിക്കേസുകളില്‍ ഭൂരിഭാഗത്തിനും പിഴ ചുമത്തുന്നത്. ഏകദിന അദാലത്തായതിനാല് വൈകിട്ട് അഞ്ചുമണി കഴിഞ്ഞാല്‍ പിഴയൊടുക്കാന്‍ സാധിക്കില്ല. പിറ്റേന്നായാല്‍ അദാലത്തില്‍ കിട്ടിയ ഇളവ് അസാധുവാകുകയും ചെയ്യും. ഇതോടെ പലരും നോട്ടുകള്‍ മാറിയെടുക്കാന്‍ സമീപങ്ങളിലെ ബാങ്കുകള്‍ ലക്ഷ്യമാക്കി ഓടിയെങ്കിലും അവിടങ്ങളിലെ നീണ്ട ക്യൂ കണ്ട് തിരിച്ചുപോയി.
ഇന്നലെ രാവിലെ പിഴ അടയ്ക്കാന്‍ പണം നല്‍കിയപ്പോഴാണ് കോടതിയില്‍ പഴയനോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിപ്പുണ്ടായത്. സൂപ്രണ്ടും കോടതി ജീവനക്കാരും നോട്ടുകള്‍ നിരസിച്ചതോടെ പിഴ ഒടുക്കാനെത്തിയവര് മജിസ്ട്രേറ്റിനോട് സങ്കടം പറഞ്ഞു. തനിക്ക് അറിയില്ലെന്നും പോലീസിനോട് ചോദിക്കാനുമാണ് കാട്ടാക്കട കോടതിയിലെ മജിസ്ട്രേറ്റ് പറഞ്ഞതത്രെ. അസാധു നോട്ടുകള്‍ വാങ്ങേണ്ടെന്ന് സിജെഎം രാവിലെ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പിഴ ചുമത്തപ്പെടുന്ന പണം പ്രതികള്‍ കോടതിയില്‍ അടയ്ക്കുകയും ഇത് ട്രഷറി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.
ബാങ്കുകളില്‍ പഴയ നോട്ടുകള്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് മാത്രമാണ് നിയന്ത്രണം. പിഴയൊടുക്കി കിട്ടിയ പണം മാറ്റിവാങ്ങേണ്ട ആവശ്യം കോടതിക്ക് ഇല്ലാതിരുന്നിട്ടും പഴയനോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്തിനെന്നാണ് ആളുകള്‍ ചോദിക്കുന്നത്. പഴയ നോട്ടുകള്‍ അടയ്ക്കാന്‍ കഴിയാതായതോടെ അദാലത്തില്‍ പങ്കെടുത്തവര്‍ വെറുംകയ്യോടെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: