ആലുവ: കുടുംബ ഐശ്വര്യവും തൊഴില്‍ അഭിവൃദ്ധിയും നല്കുന്ന വസ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 28 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പേര് എടത്തല പൊലീസിന്റെ പിടിയിലായി. മാനന്തവാടി നെല്ലൂര്‍നാട് കമ്മന കുന്നത്തുകുഴി വീട്ടില്‍ ജോബി ജോസ് (37), സേലം ഗോരിമേട് കണ്ണംകുറിശി തിരുവേണി ഗാര്‍ഡന്‍സില്‍ ലക്ഷമി രാംപ്രസാദ് (41) എന്നിവരെയാണ് ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശാല്‍ ജോണ്സണ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പില്‍ 28 ലക്ഷം രൂപ നഷ്ടപ്പെട്ട ആലുവ കീഴ്മാട് സ്വദേശി ജിന്‍ഷാദ് നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ തന്ത്രപരമായി കുടുക്കിയത്. ജിന്‍ഷാദിന്റെ പക്കല്‍ നിന്ന് 28 ലക്ഷത്തോളം രൂപ നേരത്തെ പ്രതികള്‍ കൈപ്പറ്റിയിരുന്നു. വീണ്ടും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയതോടെയാണ് ജിന്‍ഷാദ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പണം നല്‍കാമെന്ന് പരാതിക്കാരനെ കൊണ്ട് പറയിപ്പിച്ച് ആലുവയില്‍ വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. റൈസ് പുള്ളര്‍ വ്യാപാരത്തിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞായിരുന്നു പരാതിക്കാരനെ ഇവര്‍ കുടുക്കിയത്.
റൈസ് പുള്ളറിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് അപ്രൈസര്‍ എന്ന പേരില്‍ ജോബി ജോസും ശാസ്ത്രജ്ഞന് എന്ന അവകാശപ്പെട്ട് രാംദാസും പരാതിക്കാരനെ സമീപിക്കുകയായിരുന്നു. റൈസ് പുള്ളര്‍ പരിശോധിക്കുമ്പോള്‍ റേഡിയേഷന് ഏല്‍ക്കാതിരിക്കുന്നതിനായി ജാക്കറ്റ് വാങ്ങുന്നതിനാണ് പണം ആവശ്യപ്പെട്ടിരുന്നത്. ആന്റിക് റെയര്‍ എംപറര്‍ മിനറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വെബ്സൈറ്റില്‍ പരസ്യം നല്‍കിയാണ് പ്രതികള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്റെ നിര്‍ദ്ദേശാനുസരണം ഡി.വൈ.എസ്.പി കെ.ജി. ബാബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. എടത്തല എസ്.ഐ. പി.ജെ. നോബിള്‍, എ.എസ്.ഐ. ഇബ്രാഹീംകുട്ടി, എ.എസ്.ഐ നാദിര്‍ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിജന്, ബിജു, മുഹമ്മദാലി, ആന്റെണി, വിപിന്‍, ഷാഹി, അബ്ദുള്‍ ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: