കോഴിക്കോട്: വേദങ്ങള്‍ അറിവിന്റെ സമുദ്രമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കോഴിക്കോട് തളി ഗുരുവായൂരപ്പന് ഹാളില്‍ രേവതി പട്ടത്താനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു.
വേദങ്ങള്‍ യാന്ത്രികമായി പഠിക്കുന്നതിന് പകരം ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ചപ്പോഴാണ് രേവതി പട്ടത്താനം പോലെയുള്ള വിദ്വല്‍ സദസുകള്‍ രൂപം കൊണ്ടത്. പട്ടത്താനം ഇക്കാലത്തും സംഘടിപ്പിക്കുന്നത് ചരിത്രത്തോടുള്ള നീതി പുലര്‍ത്തലാണ്.
ചരിത്രം വിസ്മരിക്കുകയും ഓര്‍മ്മകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം മൃതപ്രായമാകും. ചരിത്രത്തിന്റെ ഇത്തരം തുടര്‍ച്ചകള്‍ അനിവാര്യമാണ്.
ക്ഷേത്രങ്ങള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, വിജ്ഞാനം, സംസ്കാരം, കല എന്നീ വിജ്ഞാനവ്യാപനത്തിന്റെ കേന്ദ്രങ്ങളായിരുന്നു, സ്പീക്കര്‍ പറഞ്ഞു.
ചില മഹാക്ഷേത്രങ്ങളില്‍ സമ്പത്ത് കെട്ടിക്കിടക്കുകയാണ്. അത് ചിലപ്പോള്‍ ബാധ്യതയുമാവുന്നു. ഒരു ലക്ഷം കോടി രൂപയുടെ ക്ഷേത്ര സമ്പത്ത് എങ്ങനെ സംരക്ഷിക്കണം എന്ന ചിന്തയിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെയുള്ള അവസ്ഥ. ഇത് വിജ്ഞാനവിപ്ലവത്തിന് വിനിയോഗിക്കണം.
ക്ഷേത്രങ്ങളോടനുബന്ധിച്ച് വിജ്ഞാനകേന്ദ്രങ്ങളുണ്ടാവണം. അതിലൂടെ ക്ഷേത്രങ്ങള്‍ യഥാര്‍ത്ഥ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം, സ്പീക്കര്‍ പറഞ്ഞു.
പ്രൊഫ. തുറവുര്‍ വിശ്വംഭരന് ചടങ്ങില്‍ മനോരമത്തമ്പുരാട്ടി പുരസ്കാരം സാമുതിരി കെ.സി. ഉണ്ണി അനുജന്രാജ സമ്മാനിച്ചു. കെ.സി. വിജയകുമാരന്രാജ മനോരമ തമ്പുരാട്ടി അനുസ്മരണപ്രഭാഷണം നടത്തി.
ഡോ. പി.സി മുരളി മാധവന് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജാതവേദന്‍ നമ്പൂതിരി, എന്‍. അഗ്നിശര്മ്മന് നമ്പൂതിരി ഋഗ്വേദ സംഹിതയെക്കുറിച്ച് പ്രഭാഷണം നടത്തി.
വാക്യാര്‍ത്ഥ സദസ്സില്‍ വേദാന്തത്തെ കുറിച്ച് പ്രൊഫ. രാമകൃഷ്ണഭട്ട്, ഡോ.പി.വി. അജികുമാര്‍, ഡോ. മനോജ് കുമാര്‍ എന്നിവര്‍ വിഷയാവതരണം നിര്‍വ്വഹിച്ചു. ഡോ. വി.എസ്. ശര്‍മ്മ, സ്വാമി അദ്ധ്യാത്മാനന്ദ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരന് സ്വാഗതവും രേവതി പട്ടത്താന സമിതി സെക്രട്ടറി ടി.ആര്. രാമവര്‍മ്മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: