കോഴിക്കോട്: മുന്‍ വിദ്യാഭ്യാസ മന്ത്രിയും നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.എ.ബേബി സി.പി.എം പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പി.ബിയിലേക്കെടുത്തില്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമായി തുടരും.
പ്രായപരിധിയുടെ പേരിലാണ് വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ എടുക്കാത്തത്. അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി.എസിനെ പി.ബിയില്‍ നിന്ന് പുറത്താക്കിയത്. കേരളത്തില്‍ നിന്ന് കെ.കെ.ശൈലജ ടീച്ചര്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തി. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുമാണ് ശൈലജ. എം.സി. ജേസെഫൈന്‍, പി.കെ.ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി.സി. അംഗങ്ങള്‍.
89 അംഗ കേന്ദ്ര കമ്മിറ്റിയില്‍ രണ്ട് സ്ഥാനങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന് പിള്ള, പിണറായി വിജയന്, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര, മണിക് സര്‍ക്കാര്‍, കെ.വരദരാജന്, ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍, പി.രാഘവുലു, ബൃന്ദാ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്, എ.കെ.പദ്മനാഭന് എന്നിവരാണ് മറ്റ് പി.ബി അംഗങ്ങള്‍. വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയതായി തെരഞ്ഞെടുത്ത പി.ബി. അംഗങ്ങളുടെ പേരു പ്രഖ്യാപിച്ചത്.
കാരാട്ട് ഇത് മൂന്നാം തവണയാണ് കാരാട്ട് ജനറല്‍ സെക്രട്ടറിയാകുന്നത്. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്. ഉമാനാഥ്, മുഹമ്മദ് അമീന്, എന്‍. വരദരാജന് എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: