ന്യൂദല്‍ഹി: അഞ്ഞൂറു രൂപയുടെ പുതിയ നോട്ടുകള്‍ വിതരണത്തിന് തയ്യാറായി ബാങ്കുകളിലെത്തിത്തുടങ്ങി. രാജ്യത്തെ പ്രധാന നഗരങ്ങളായ ദല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ബാങ്ക് ശാഖകളിലൂടെ നോട്ടുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും പുതിയ 500 രൂപ നോട്ടുകള്‍ എത്തും. പുതിയ 2000 രൂപ നോട്ടുകള്‍ക്ക് പുറമേ 500 രൂപയുടെ നോട്ടുകള്‍ കൂടി എത്തുന്നതോടെ പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരമാകും.
അഞ്ഞൂറു രൂപയുടെ 50 ലക്ഷം നോട്ടുകളാണ് നാസിക്കിലെ റിസര്‍വ്വ് ബാങ്കിന്റെ പ്രസില്‍ പ്രിന്റിംഗ് പൂര്‍ത്തിയായി കൈമാറിയത്. ഇതിന് പുറമേ പുതിയ നൂറ്, അമ്പത്, ഇരുപത് രൂപാ നോട്ടുകളുടെ പ്രിന്റിംഗും പുരോഗമിക്കുന്നു. നാസിക്, മൈസൂര്‍, ബംഗാളിലെ സല്‍ബോനി, മധ്യപ്രദേശിലെ ദേവാസ് എന്നിവിടങ്ങളിലെ കറന്‍സി പ്രിന്റിംഗ് പ്രസുകളില്‍ 24 മണിക്കൂറും പുതിയ നോട്ടുകളുടെ അച്ചടി തുടരുകയാണ്.
ചെറിയ രൂപാ നോട്ടുകള്‍ ആവശ്യത്തിനധികം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഇന്നലെ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. നിരന്തരം ബാങ്കിലും എടിഎമ്മിലുമെത്തി നിരവധി തവണ പണം പിന്‍വലിച്ച് കൈവശം സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്നും റിസര്‍വ് ബാങ്ക് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: