ന്യൂദല്‍ഹി: യുദ്ധസമാനമായ കശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിയിലേക്ക് ആദ്യമായി വിദ്യാര്‍ത്ഥികളെത്തി. പൂഞ്ച് ജില്ലയിലെ നാല് വിദ്യാര്‍ത്ഥികളാണ് വെല്ലുവിളികള്‍ അതിജീവിച്ച് കശ്മീരിന്റെ അഭിമാനമായി മാറിയത്. നിയന്ത്രണ രേഖയില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവരുടെ വീട്.
പാക്ക് ആക്രമണവും ഭീകരരുടെ നുഴഞ്ഞുകയറ്റവും ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിത്.
ഷിന്ദ്ര ഗ്രാമത്തില്‍ നിന്നാണ് ഷാഹിദ് അഫ്രീദിയെന്ന പത്തൊമ്പതുകാരന് കാണ്‍പൂര്‍ ഐഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് പ്രവേശനം നേടിയത്. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നുള്ള ആഖിബ് മുജ്താബക്ക് (18) മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഭുവനേശ്വര്‍ ഐഐടിയില്‍ പ്രവേശനം ലഭിച്ചു. ഉസ്മാന് ആഫിസ് (19) ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിന് ദല്‍ഹി ഐഐടിയിലും ഹിലാല്‍ അഹമ്മദ് (19) കമ്പ്യൂട്ടര്‍ സയന്‍സിന് പാട്ന ഐഐടിയിലും പ്രവേശനം നേടി.
ഭാരതത്തിലായതിനാലാണ് തങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ഇവര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ജീവിക്കുന്നതിന്റെ അനുഭവം മറ്റ് വിദ്യാര്‍ത്ഥികളോട് അഭിമാനത്തോടെ പങ്കുവെച്ചതായും ഷാഹിദ് വിവരിച്ചു. കല്ലെറിയാന്‍ പ്രേരിപ്പിക്കുന്നവര്‍ കുഴപ്പക്കാരാണെന്ന് യുവാക്കള്‍ തിരിച്ചറിയണമെന്ന് ഉസ്മാന് ചൂണ്ടിക്കാട്ടി. അവര്‍ നാടിന്റെ വളര്‍ച്ച ആഗ്രഹിക്കുന്നവരല്ല. മാതാപിതാക്കളുടെ പ്രേരണയും ഇവരുടെ നേട്ടത്തിന് പിന്നിലുണ്ട്.
ചെറുപ്പം മുതല്‍ ഇവര്‍ കേള്‍ക്കുന്നത് വെടിയൊച്ചകളും അക്രമത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും കഥയാണ്. ഈ സാഹചര്യത്തില്‍ നിന്ന് മാറി ജീവിക്കുന്നു എന്നത് തന്നെ ആശ്വാസം പകരുന്നു. ഹിലാലിന്റെ അഛന് റിയാസ് പറയുന്നു. അതിര്‍ത്തിയിലെ ആക്രമണത്തിനും താഴ്വരയിലെ സംഘര്‍ഷത്തിനും ഇടയിലാണ് ഇവരുടെ നേട്ടം പ്രസക്തമാകുന്നത്.
കല്ലെറിയുന്ന വിഘടനവാദികളോ തോക്കേന്തിയ ബുര്‍ഹാന്‍ വാനിയോ അല്ല കശ്മീരിന്റെ മുഖമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: