മുഹമ്മ: അന്ധരായ കുടുംബത്തിന് മുന്നില്‍ സര്‍ക്കാര്‍ മിഴി തുറന്നില്ല; വാഗ്ദാനങ്ങള്‍ ജലരേഖയായി. മുകുന്ദനും കുട്ടപ്പനും ഇനി ജീവന് നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം വേണം. കഞ്ഞിക്കുഴി പാപ്പാളിവെളി കോളനിയില്‍ മുകുന്ദന്(66), കുട്ടപ്പന്(46), ഗോപിനാഥന്(43), ഗോപനാഥന്റെ മക്കളായ കീര്‍ത്തന(13), അമല്‍നാഥ്(9) എന്നിവര്‍ ജന്മനാ അന്ധരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ അന്ധകുടുംബത്തിന്റെ ദുരിതം മനസിലാക്കി മന്ത്രി പി.കെ. ജയലക്ഷ്മി മനംനിറയെ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും ഫലവത്തായില്ല.
കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരം ഉള്‍പ്പെടേയുള്ള സമരമുറകള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് അന്ന് സര്‍ക്കാര്‍ ഈ കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി എത്തിയത്. ജീന്‍ തെറാപ്പിയിലൂടെ അഞ്ചുപേര്‍ക്കും വെളിച്ചമേകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മധുര അരവിന്ദ് ആശുപത്രിയില്‍ എത്തി ജീന്ടെസ്റ്റ് ചെയ്യുന്നിതിനുള്ള സമ്മതപത്രവും രക്തവും നല്കി ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്. എന്നാല്‍ ഇതേവരെ ഒരു മറുപടിയും ലഭിച്ചില്ല. പട്ടിക വര്‍ഗ്ഗത്തിലെ ഉള്ളാട സമുദായത്തില്‍പെട്ട ഈ കുടുംബത്തിന് ആശിക്കും ഭൂമി വാങ്ങി 10 ലക്ഷം രൂപ മുടക്കി വീടവച്ചു നല്‍കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ആശിക്കും ഭൂമി പദ്ധതിയില്‍ 2013-ലെ ആദ്യ ഗുണഭോക്താവ് കുട്ടപ്പനാണ്. ഇപ്പോഴും കുട്ടപ്പനും കുടുംബവും പ്ലാസ്റ്റിക് മേഞ്ഞ കൂരയിലാണ് അന്തിയുറങ്ങുന്നത്. ബിഎ പൊളിറ്റിക്സ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കംപ്യൂട്ടര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നേടിയ കുട്ടപ്പന് ട്രൈബല്‍ ഡിപ്പാര്ട്ടുമെന്റില് ജോലിയും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
അന്ധരായ ഈ സഹോദരങ്ങള്‍ ബോട്ടുകളിലും ബസ്സുകളിലും പാട്ടുപാടിയാണ് അര്‍ബുദ രോഗിയായ മാതാവ് ദേവകിയേയും മറ്റു കുടുംബാംഗങ്ങളെയും പോറ്റിയിരുന്നത്. എന്നാല്‍ മുകുന്ദനും കുട്ടപ്പനും വൃക്കരോഗികളായതിനെ തുടര്‍ന്ന് അതിനും കഴിയുന്നില്ല. മുകുന്ദന്റെ ഒരു വൃക്ക ഭാഗികമായി പ്രവര്‍ത്തനം നിലച്ച നിലയിലാണ്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്. ഭാരിച്ച ചെലവ് പ്രതീക്ഷിക്കുന്ന വൃക്ക രോഗ ചികിത്സയ്ക്കായി ഈ കുടുംബത്തെ സഹായിക്കുന്നതിന് സുമനസുകളുടെ കണ്ണ് തുറക്കണം.
ഇതിനായി കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജുവിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മാരാരിക്കുളം ഫെഡറല്‍ ബാങ്കില്‍ 12750100 133798 നമ്പരായി അക്കൗണ്ട് തുറന്നു. ഐഎഫ്എസ്സി കോഡ്: 0001275. ഫോണ്‍: 9287672957.
പ്രതികരിക്കാൻ ഇവിടെ എഴുതുക: