ആലപ്പുഴ: കേരള ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവുമായി തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും മണല്‍ വാരാന്‍ വരുന്നവരെ എന്തു വിലനല്‍കിയും തടയാന്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം തീരുമാനിച്ചു. പരിസ്ഥിതി ദുര്ബ്ബന പ്രദേശമായ തോട്ടപ്പള്ളി, പുറക്കാട്, പഴയങ്ങാടി, നീര്‍ക്കുന്നം, വണ്ടാനം പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിനു കാരണം അശാസ്ത്രീയമായ മണല്‍ഖനനവും തുറമുഖ നിര്‍മ്മാണവുമാണ്.
120ഓളം വീടുകള്‍ നിലംപൊത്തുകയും ജനങ്ങള്‍ അഭയാര്‍ത്ഥികളെപ്പോലെ വിദ്യാലയത്തിന്റെ വരാന്തയില്‍ കഴിഞ്ഞുവരികയുമാണ്. മണല ഖനനം പുനഃരാരംഭിച്ചാല്‍ വീണ്ടും വീടുകള്‍ നഷ്ടപ്പെടാനിടയാകും. മണല്‍ ഖനനം നടത്തുന്നതിനു മുമ്പായി പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന ജില്ലാ സമിതി ആവശ്യപ്പെട്ടു.
ഹൈക്കോടതി മുമ്പാകെയുള്ള കേസില്‍ ജില്ലാ കളക്ടര്‍ കക്ഷിചേര്‍ന്ന് യഥാര്‍ത്ഥ സ്ഥിതി ഹൈക്കോടതിയെ ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ അദ്ധ്യക്ഷന്‍ ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. പത്മനാഭന് വിഷയം അവതരിപ്പിച്ചു. ഭുവനേശ്വരന്‍, ആര്.എസ്. ദേവദാസ്, സാജുമോന്‍ മുഹമ്മ, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, പി.പി. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: