തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയതടക്കം ഗുണ്ടാകേസുകളില്‍ പ്രതിയായ സിപിഎം കളമശേരി ഏര്യാ സെക്രട്ടറി സക്കീര്‍ ഹുസൈനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്. കോടിയേരിയുടെ അറിവോടെയാണ് സക്കീര്‍ ഹുസൈന് ഒളിവില്‍ താമസിക്കുന്നത്. അയാളെ പിടികൂടുന്നതിന് കോടിയേരിയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിചാരണ നേരിടുന്ന പ്രതി സക്കീര്‍ ഹുസൈനെ അറസ്റ്റ്ചെയ്യാനാകാത്തത് എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ വിഷയത്തില്‍ കോടിയേരിയുടെ പ്രസ്താവനകള്‍ ദുരൂഹതയുള്ളതാണ്. സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ ഒരു പൗരന്റെ അവകാശങ്ങളുണ്ടെന്നാണ് കോടിയേരി പറഞ്ഞത്. ഇയാള്‍ തൃക്കാക്കര സ്റ്റേഷനിലെ 15 കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. അതിനു വിരുദ്ധമാണ് ഇപ്പോള്‍ കോടിയേരിയുടെ നിലപാട്. സെഷന്‍സ് കോടതി സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ നിരസിച്ചതാണ്. ഹൈക്കോടതിയും ഇതേ നിലപാടുതന്നെയാണ് എടുത്തത്. സക്കീറിനെ സംരക്ഷിക്കുന്നത് പാര്‍ട്ടി സെക്രട്ടറി തന്നെയാകുമ്പോള്‍ പോലീസിന് അയാളെ എങ്ങനെ അറസ്റ്റ് ചെയ്യാനാകുമെന്ന് വി. മുരളീധരന് ചോദിച്ചു.
സക്കീര്‍ ഹുസൈന് എവിടെയുണ്ടെന്ന് കോടിയേരിക്ക് നന്നായി അറിയാം. പ്രതിയെ പിടിക്കാനുള്ള ആത്മാര്‍ത്ഥമായ സമീപനം പോലീസിനുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കണം. ക്രിമിനലുകളെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ സക്കീറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: