ഉറക്കമോ ബോധക്കേടോ കാരണമാവുമ്പോള് പരിമിതബോധം ഇല്ലാതാവുന്നു. ഇത്രത്തോളമാണ് പുറമേനിന്ന് നോക്കിയാല്‍ കാണാവുന്ന അജ്ഞാനം. ഉള്ള ലോകത്തെ അറിയാതിരിക്കുക എന്ന സര്വപ്രത്യക്ഷമായ ബോധാഭാവം. ദ്വൈതത്തെ ഉണ്ടാക്കി കാണിക്കുന്നത് അവിദ്യയാണ്. അതിന്റെ വിക്ഷേപശക്തി ആവരണശക്തിയിലേക്കു മാത്രമായി ഒതുങ്ങിയിരിക്കുമ്പോഴാണ് സുഷുപ്തി ഉണ്ടാവുന്നത് എന്ന വ്യത്യസ്ത വ്യാഖ്യാനമാണ് ചിലതരം വേദാന്തികള്‍ നല്‍കിയിരിക്കുന്നത്. ബഹിര്‍മുഖവും അന്തര്‍മുഖവുമായ രണ്ട് വിശദീകരണങ്ങളിലും സുഷുപ്തി അബോധത്തിന്റെ അവസ്ഥയാണ്.
രണ്ടാമത്തെ കൂട്ടര് സുഷുപ്തിയില്‍ ബാക്കിവരുന്നതിനെ ബീജമെന്ന്, മൂലവിദ്യയെന്ന് വിളിക്കുന്നു. ഭാവരൂപമായ, ഉള്ളതായ എന്തോ ഒരു പദാര്ത്ഥംപോലെയാണ് അവര്‍ക്കിത് ഇരിക്കുന്നത്. വേദാന്തത്തിലെ അജ്ഞാനമെന്ന സങ്കേതത്തിന്റെ വിവക്ഷ തേടുന്നവര്‍ അതിന് ഇപ്രകാരം രണ്ട് ശക്തികളുണ്ടെന്ന് തരംതിരിച്ചു. ലോകസത്യത്തെയല്ല, ബ്രഹ്മസത്യത്തെ മൂടുന്നതിനാലാണ് അവിദ്യയ്ക്ക് ആവരണശക്തി (അഗ്രഹണം) ഉള്ളത്. ലോകം ഭൗതികര്ക്കേ സത്യമായുള്ളൂ. സത്യത്തേയും അസത്യത്തെയും (ലോകത്തെയും) ഇത് ഒരുപോലെ മറച്ചുകളയുന്നുവെന്ന വിവരണമാണ് വേദാന്തം പഠിക്കുന്നവര്‍ക്ക് ഏറെ ലളിതമായുള്ളത്. ശരിയല്ലേ, ഈ ലോകത്തെ ഉറക്കത്തില്‍ മറച്ചുകളിഞ്ഞിരിക്കയല്ലേ, ആത്മാവിനെയും കാണുന്നില്ലല്ലോ, ഇങ്ങനെ.
ഇനി, ആദ്യപക്ഷത്തില്‍, ഉള്ള സത്യത്തെ മറച്ച്, ഇല്ലാത്ത ദ്വൈതപ്രപഞ്ചമാക്കി, സംസാരമാക്കി പെരുപ്പിച്ച് കാട്ടുന്നത് ഈ അവിദ്യയുടെതന്നെ വിക്ഷേപശക്തി(അന്യഥാഗ്രഹണം). അഗ്രഹണം അല്ലെങ്കില്‍ പ്രാജ്ഞാവസ്ഥ എന്ന കാരണത്തില്‍നിന്ന് ഇതുയര്ന്നുവരുന്നു. വിരക്തന്മാര്ക്ക് നിദ്രയോട് ഇതിലധികം ദേഷ്യം തോന്നാന്‍ മറ്റു വല്ലതും വേണോ! അവിദ്യാ സംസാരത്തിന്റെ ആദ്യപകുതി ഉറക്കത്തില്‍ പ്രത്യക്ഷാനുഭവം. രണ്ടാംപകുതിയുടെ പകുതി സ്വപ്നത്തില്‍ ഫണമുയര്‍ത്തിയിരിക്കുന്നു. മുഴുവനുമായുള്ള വിളയാട്ട്, മൃത്യു സംസാരസാഗരം ഇതാ ഈ ജാഗ്രത്തില്‍, ഇതാണവരുടെ സരളമായ വിവരണം. അത് കുറെപ്പേര്‍ക്ക് സഹായകമാവുമാണെന്ന് തോന്നുന്നു.
പക്ഷേ സര്‍പ്പഭ്രമം നീങ്ങുമ്പോള്‍ കയര്‍ വെളിവാകാതെ ഇരുന്നാലേ വിക്ഷേപം നീങ്ങി ആവരണം ബാക്കിയാകുന്നു എന്നു പറയാനാകൂ. ഈ ദൃഷ്ടാന്തത്തില്‍ അങ്ങനെയില്ലെങ്കിലും സുഷുപ്തിയില്‍ അതുണ്ടല്ലോ എന്നാണവരുടെ സമാധാനം. അഭിപ്രായവും അറിവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും വളരെ നേര്‍ത്തതാകുന്നു. ഉറങ്ങുന്ന നേരത്ത് ഒന്നിന്റെയും അനുഭവം ആര്‍ക്കുമില്ല. അതുകൊണ്ട്, അഗ്രഹണവും അന്യഥാഗ്രഹണവും ഒന്നിച്ച് നില്‍ക്കുകയും പോവുകയും ചെയ്യുന്ന, വേര്‍തിരിക്കാനാവാത്ത ഒരേ പ്രതിഭാസമാണെന്ന് ശുദ്ധവേദാന്തപക്ഷം പ്രഖ്യാപിക്കുന്നു. വാസ്തവത്തില്‍ ഇത്തരം ചര്‍ച്ചതന്നെ വേദാന്തത്തില്‍ വേണ്ടതില്ല. അശുദ്ധവേദാന്തം തെറ്റിദ്ധരിക്കപ്പെട്ട് ആര്ഷജ്ഞാനമാണെന്ന് ചിരപ്രതിഷ്ഠ നേടിയതിനാലാണ് ഇങ്ങനെയൊരുത്തരം വേണ്ടിവരുന്നത്. അതിനെ അപേക്ഷിച്ചാണ് വേദാന്തത്തെ ശുദ്ധവേദാന്തെമന്ന് ചിലപ്പോള്‍ പുനര്‍നാമകരണം ചെയ്യേണ്ടിവരുന്നത്.
‘അഹം ബ്രഹ്മാസ്മി’ എന്ന് തന്നെയോ, ഇതാ ഇവിടെ ഈ ഭൂതങ്ങള്‍ സത്തായി ഇരിക്കുന്നു എന്നോ നാം നിദ്രയില്‍ അറിയാത്തതെന്ത്? ചോദ്യത്തിന് വേദാന്തം നല്കുന്ന മറ്റൊരുത്തരം ഇങ്ങനെ: ‘കേള്‍ക്കൂ, അവിടത്തെ അജ്ഞാനത്തിന്റെ ഹേതു അതാകുന്നു ഏകത്വം. ആത്മാവല്ലാതെ മറ്റൊന്നില്ലാത്ത അവസ്ഥയെ ആവരണമെന്ന് പറയണമെങ്കില്‍ ആത്മബോധമെന്നത് മാനസികമാണ്, ദ്വൈതാനുഭവമാണ് എന്ന തോന്നല്‍ ഉപബോധമനസ്സിലെങ്കിലും ഉണ്ടായേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: