എരുമേലി: എരുമേലിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍കിട പദ്ധതികള്‍ തയ്യാറാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു. തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് എരുമേലിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചമ്പലം മുതല്‍ വലിയമ്പലം വരെ പേട്ടതുള്ളല്‍ പാതയില്‍ റോഡിന്റെ ഇരുവശത്തും അഞ്ച് മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി തീര്‍ത്ഥാടകരുടെ പേട്ടതുള്ളല്‍ സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 99 കോടിയുടെ വികസന പദ്ധതിയുടെ ഭാഗമായി എരുമേലിക്ക് പുതിയ പദ്ധതികള്‍ നല്‍കും. ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന എരുമേലിയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും-പേട്ട കൊച്ചമ്പലവും പൂര്‍ണ്ണമായും ചെമ്പോല പൊതിയാന്‍ 1.10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഭക്തജന സഹകരണത്തോടെ കൊടിമരം സ്വര്‍ണ്ണം പൂശാനുള്ള നടപടികളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എരുമേലി ടൗണിലെ ഹൗസിംഗ് ബോര്‍ഡ് വക ഏഴ് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡിന്റെ ഹൈസ്ക്കൂള് മാറ്റും. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ആശുപത്രിയാക്കി മാറ്റും. എരുമേലി ക്ഷേത്രത്തിനോട് ചേര്‍ന്നു കിടക്കുന്ന ഷെല്‍ട്ടറുകള്‍ പൊളിച്ച് ഉന്നത നിലവാരത്തില്‍ കോംപ്ലക്സുകളും, ആലംമ്പള്ളി മൈതാനത്തില്‍ അന്നദാനം നടത്തുന്നതടക്കമുള്ള സൗകര്യത്തില്‍ ഓഡിറ്റോറിയവും നിര്‍മ്മിക്കും.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ശബരി റെയില്‍വേ പദ്ധതി അട്ടിമറിക്കുന്നതിനു പിന്നില്‍ വിധ്വംസക ശക്തികളാണ്. തീര്‍ത്ഥാടനത്തിനു ശേഷം പദ്ധതി നടത്തിപ്പിനായുള്ള പ്രക്ഷോഭം തുടങ്ങും. ശബരിമല, പമ്പ, നിലയ്ക്കല്‍. എരുമേലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ തീര്‍ത്ഥാടന പാക്കേജും, നിലക്കലില്‍ ഹെലിപ്പാഡിനായി സര്‍ക്കാരിന് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ കൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെയുള്ള അയ്യപ്പന് താര പാത സഞ്ചാരയോഗ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കൊച്ചമ്പലത്തില്‍ വലിയ കമാനം നിര്‍മ്മിക്കും. എരുമേലിയില്‍ വിമാനത്താവളം വരുന്നതിന് എതിരല്ലെന്നും ഇടുക്കി ജില്ലയിലെ അണക്കര ഇതിന് സൗകര്യപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. പഴയ നോട്ടുകള്‍ എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കും, ഡിസംബര്‍ 26 ന് ശേഷം പഴയ നോട്ടുകള്‍ സ്വീകരിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം അംഗത്തോടൊപ്പം കമ്മീഷന് രാമരാജ പ്രേമ പ്രസാദ്, ചീഫ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ .അജിത് കുമാര്‍, എരുമേലി എ.ഒ പി.എന്‍ ശ്രീകുമാര്‍, എ. ഇ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: