കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടുനിരോധനം, മുത്തൂറ്റ് ഗ്രൂപ്പിന്, പ്രത്യേകിച്ചും, റെഡ് മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് ഫിനാന്‍സിന് കുരുക്കാകും. ഈ മാസം മൂന്നുമുതല്‍ പണിമുടക്ക് കാരണം പൂട്ടിയിരിക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍, സമരം, നോട്ടു മാറാനുള്ള അവസാന തീയതിയായ ഡിസംബര്‍ 30 നപ്പുറം കടന്നാല്‍, കമ്പനി വന്‍ പ്രതിസന്ധിയിലാകും.
കമ്പനികള്‍ പണം നിക്ഷേപിക്കുന്നത്, പൊതുമേഖലാ ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകളിലാണ്. ഇനി അങ്ങനെ പണം നിക്ഷേപിക്കുമ്പോള്‍, അത് കച്ചവടത്തില്‍ നിന്നു കിട്ടിയ പണമാണ് എന്ന പ്രസ്താവന പണത്തിനൊപ്പം നല്‍കണം. അതായത്, കിട്ടുന്ന പണമൊക്കെ വരവുവച്ചേ മുത്തൂറ്റിന് നിക്ഷേപിക്കാന്‍ കഴിയൂ. 500, 1000 നോട്ടുകള്‍ കള്ളപ്പണമായി ശേഖരിച്ചിട്ടുണ്ടെങ്കില്‍, അവകൊണ്ട് ഇനി കാര്യമുണ്ടാവില്ല. ഒരു ഈടുമില്ലാതെ, ഇവിടത്തെ പ്രധാന ആശുപത്രിക്ക്, പല ദിവസവും കോടികളുടെ കള്ളപ്പണം മുത്തൂറ്റ് നല്‍കുന്നതായി ആദായനികുതി വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനുള്ളില്‍ മുത്തൂറ്റ് കഴിയുമ്പോഴാണ്, കേന്ദ്ര നടപടി.
പണിമുടക്കില്‍ വലയുന്ന മുത്തൂറ്റിന്റെ മേലധികാരികള്‍, മുന്‍പ് മന്ത്രിയും സമരസമിതിയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നെങ്കിലും, രണ്ടു ദിവസം മുന്‍പ് ചെയര്മാന് എം.ജി. ജോര്‍ജും എം.ഡി. ജോര്‍ജ് അലക്സാണ്ടറും തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണനെ കണ്ടിരുന്നു. ആ ചര്‍ച്ചയും എങ്ങുമെത്തിയില്ല. 200 പേരേ സമരത്തിലുള്ളൂ എന്നായിരുന്നു, മുത്തൂറ്റിന്റെ വാദം. മാത്രമല്ല, മേധാവികള്‍ മന്ത്രിയുമായി ചര്‍ച്ചയ്ക്കു പോകുമ്പോള്‍, മുത്തൂറ്റുമായി ചര്‍ച്ച നടത്തിയിരുന്ന സിഐടിയു നേതാവ് കെ.എന്‍. ഗോപിനാഥിനു കുത്തേറ്റിരുന്നു.
സിപിഎമ്മിനോടുള്ള വിരോധം കാരണം ഒരു വടകരക്കാരന് കുത്തിയെന്നാണ് പോലീസ് കേസ്. പൊതുവിരോധമാണെങ്കില്, ഗോപിനാഥിനെത്തന്നെ കുത്തേണ്ട, യാത്രാച്ചെലവ് ഒഴിവാക്കി, വടകരയില്‍ തന്നെ ആരെയെങ്കിലും കുത്തിയാല്‍ പോരായിരുന്നോ എന്ന ചോദ്യം സിഐടിയുവില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രൊഫഷനല്‍ ഗുണ്ടയാണ് കുത്തിയതെന്നാണ്, പാര്‍ട്ടിക്ക് ലഭിച്ച വിവരം.
വലിയ പണം മുടക്കി, വലിയ പത്രങ്ങളില്‍ സമരത്തിനെത്തിരേ മുത്തൂറ്റ് പരസ്യം ചെയ്തിരുന്നു. അതോടെ, പണിമുടക്കു വിവരം നാട്ടുകാരറിഞ്ഞു. മാത്രമല്ല, അതില്‍ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായിട്ടാണു കാണിച്ചിരിക്കുന്നത്- ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടെ. ഇന്‍സെന്റീവ്, ജീവനക്കാരന് ലക്ഷ്യം നേടിയാല്‍ മാത്രം കിട്ടുന്നതാണ്. മുത്തൂറ്റിനുമേല് ഉപഭോക്തൃ സമ്മര്‍ദ്ദം വലുതാണ്. സ്വര്‍ണം പണയം വച്ചിട്ടുള്ളവര്‍ പലരും, മക്കളെ കെട്ടിക്കാന്‍ നേരത്ത് അതു തിരിച്ചെടുക്കേണ്ടവരാണ്.
റിസര്‍വ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും സമ്മര്‍ദ്ദവും, കൂടി വരും. മുത്തൂറ്റിന് നിക്ഷേപം സ്വീകരിക്കാന്‍ മാത്രമേ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളൂ. വായ്പയ്ക്ക് അനുമതിയില്ല. അതു ലംഘിച്ചാണ്, മുത്തൂറ്റ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നടപടിയോടെ, പൊതുമേഖലാ ബാങ്കുകളുടെ ചട്ടങ്ങളെല്ലാം മുത്തൂറ്റ് പാലിക്കണം; മുത്തൂറ്റ് ഒരു ബാങ്കല്ലതാനും. മുത്തൂറ്റിനെക്കാള് സുരക്ഷിതമാകും, ബാങ്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: