തൃശൂര്‍: മന്ത്രിസഭയുടേയോ സര്‍ക്കാരിന്റേയോ തീരുമാനമില്ലാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി ടെണ്ടര്‍ വിളിക്കാന്‍ കെഎസ്ഇബി നീക്കം. സിപിഎമ്മിന്റെ ഒത്താശയോടെയാണ് കെഎസ്ഇബി നീക്കം.
ഇടതുമുന്നണിയില്‍ സിപിഐ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരാണ്. മന്ത്രിസഭയിലും ഭിന്നതയുണ്ട്. അതുകൊണ്ടാണ് രഹസ്യമായി ടെണ്ടര്‍ വിളിക്കാന്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വൈദ്യുതിമന്ത്രി കടകംപിള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അധികാരമേറ്റയുടനെ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ ഉറപ്പിലാണ് കെഎസ്ഇബി മുന്നോട്ടുപോകുന്നത്. എതിര്‍പ്പുണ്ടെങ്കിലും മന്ത്രിസഭയിലും മുന്നണിയിലും ഇത് എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് സിപിഐ. സിപിഐ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള രഹസ്യനീക്കവും നടക്കുന്നു.
നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശമായ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍പ്പെടുന്ന 138 ഹെക്ടര്‍ സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വനംവകുപ്പിനെ സമീപിച്ചതും വിവാദമായിട്ടുണ്ട്. ഊര്‍ജ്ജ, വനംവകുപ്പ് സെക്രട്ടറിമാര്‍ക്കാണ് കെഎസ്ഇബി കത്തുനല്‍കിയത്. 163 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളിയില്‍ ലക്ഷ്യമിടുന്നത്. ഇതിനായി നേരത്തെ തയ്യാറാക്കിയ കണക്ക് പുതുക്കണമെന്നും ടെണ്ടറിനുള്ള മറ്റു നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും എഞ്ചിനീയര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ബോര്‍ഡ് നിര്‍ദ്ദേശം നല്കി.
വരും ദിവസങ്ങളില്‍ കെഎസ്ഇബിയുടെ നീക്കം ഇടതുമുന്നണിയിലും സര്‍ക്കാരിലും പൊട്ടിത്തെറി സൃഷ്ടിച്ചേക്കും. പദ്ധതിക്ക് വനം – പരിസ്ഥിതി വകുപ്പുകളുടെ വിദഗ്ധ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 2015ല്‍ നദീതടജലവൈദ്യുത പദ്ധതികള്‍ക്കായുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പദ്ധതി നടപ്പാക്കാനുള്ള നീക്കം.
ബിജെപിയും കോണ്‍ഗ്രസ്സും പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴ സംരക്ഷണസമിതി നല്കിയ കേസ് ഹൈക്കോടതിയില്‍ പരിഗണനയിലാണ്. പദ്ധതി പ്രദേശത്ത് കാടര്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളുടെ എട്ട് കോളനികളുണ്ട്. ഇവരും കുടിയൊഴിയാന്‍ തയ്യാറല്ല എന്നുകാണിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മൂന്ന് കിലോമീറ്റര്‍ മുകളില്‍ 23 മീറ്റര്‍ ഉയരത്തില്‍ ഡാം കെട്ടാനാണ് കെഎസ്ഇബി പദ്ധതി.
5.5 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാനാകും. ഇത് ടണല്‍വഴി താഴെ എത്തിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കും. ചാലക്കുടിപ്പുഴയില്‍ ഇപ്പോള്‍ത്തന്നെ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ നിലവിലുണ്ട്. പുഴയിലെ നീരൊഴുക്ക് നിലക്കുമെന്നും അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രേമികളും നാട്ടുകാരും സമരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: