ഇരിട്ടി: റബ്ബര്‍, നാളികേരം മുതലായ വിളകളുടെ വിലത്തകര്‍ച്ച മൂലം നട്ടം തിരിയുന്ന മലയോര കര്‍ഷകര്‍ക്ക് ഇനിയുള്ള പ്രതീക്ഷയായ കശുവണ്ടി സീസണും ദുരിതമയമാവാന് സാദ്ധ്യത. കശുമാവ് കര്‍ഷകരുടെ കഞ്ഞിയില്‍ ഇത്തവണ നുരക്കുന്നത് പുഴുക്കളാണ്. മലയോരത്ത് പൂക്കാനും കായ്ക്കാനും ഒരുങ്ങിനില്ക്കുന്ന കശുവണ്ടിത്തോട്ടങ്ങളെ കടന്നാക്രമിച്ചു കൊണ്ട് ഒരുതരം പുഴുക്കള്‍ കശുമാവുകളെ കീഴടക്കുകയാണ്.
മലയോരത്തെ പല കശുമാവ് തോട്ടങ്ങളെയും ഇത്തരം പുഴുക്കള്‍ കടന്നാക്രമിക്കുന്നതായാണ് വിവരം. ശരീരം മുഴുവന്‍ രോമങ്ങള്‍ നിറഞ്ഞ് രണ്ടഗ്രങ്ങളിലും ചുവപ്പും വെളുപ്പും മഞ്ഞയും കറുപ്പും ഇടകലര്‍ന്ന നിറത്തില്‍ ഒരു വിരല്‍ വണ്ണത്തിലും നീളത്തിലും കാണപ്പെടുന്ന പുഴുക്കള്‍ കശുമാവിന്റെ ഇലകള്‍ പരസ്പരം ബന്ധിപ്പിച്ചു കൂടുകൂട്ടുന്നു. ഇവ കശുമാവിന്റെ ഇലകളും തണ്ടുകളും തിന്ന് തീര്‍ക്കുകയും തടിയില്‍ നിന്നും നീരൂറ്റിക്കുടിച്ച് മരത്തെ നിശ്ശേഷം കൊല്ലുകയും ചെയ്യുന്നു. ഒരു മരത്തില്‍ ഒരേസമയം നൂറുകണക്കിന് പുഴുക്കളാണ് കൂടുകൂട്ടി മരത്തെ നിശ്ശേഷം തിന്നുതീര്‍ക്കുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി വാഴത്തോട്ടങ്ങളെ ഇതുപോലുള്ള മറ്റൊരിനം പുഴുക്കള്‍ ആക്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇല മുഴുവന്‍ തിന്നുതീര്‍ത്ത് വാഴകളെ പുഴുക്കള്‍ നശിപ്പിക്കുന്നു. ഇപ്പോഴും പല തോട്ടങ്ങളെയും ഇത്തരം പുഴുക്കള്‍ കടന്നാക്രമിച്ചു കൊണ്ടിരിക്കേയാണ് ഇപ്പോള്‍ കശുമാവിന് തോട്ടങ്ങളെയും ഇത്തരം പുഴുക്കള്‍ അക്രമിക്കുന്നതയുള്ള വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി ഉത്പാദന കേന്ദ്രമായി അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കശുമാവിന് തോട്ടങ്ങളില്‍ ഇത്തരം പുഴുക്കളുടെ അക്രമം ഏറെ ഭീതിയോടെയാണ് ഇവിടുത്തെ കശുവണ്ടി കര്‍ഷകര്‍ കാണുന്നത്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നില്ല എങ്കില്‍ റബ്ബറിന്റെ വിയിടിവ് മൂലം യാതനയഅനുഭവിക്കുന്ന മലയോര കര്‍ഷകന്റെ ആകെ പ്രതീക്ഷ കൂടി അസ്തമിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: