കണ്ണൂര്‍: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ പോസ്റ്റോഫീസുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ കഴിഞ്ഞ 5 ദിവസമായി അനുഭവപ്പെട്ട തിരക്ക് നഗരപ്രദേശങ്ങളില്‍ ഇന്നലെ കുറവായിരുന്നു. ജില്ലയിലെ ജനങ്ങളുടെ കൈവശമുളള ഏതാണ്ട് അറുപത് ശതമാനത്തോളം നോട്ടുകള്‍ മാറ്റിനല്‍കുകയും കുറേയേറെ പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്തു തുടങ്ങിയതുമാണ് കാര്യങ്ങള്‍ സാധാരണനിലയിലേക്ക് സാവധാനത്തിലെങ്കിലും മാറാന്‍ വഴിയൊരുക്കിയിരിക്കുന്നത്. മാത്രമല്ല ഒട്ടുമിക്ക ബാങ്കുകളുടേയും എടിഎമ്മുകള്‍ കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ജില്ലയിലെ വിവിധ ടൗണുകളില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. ചില എടിഎമ്മുകള്‍ സാധാരണ പോലെ തിരക്കൊന്നുമില്ലാതെ പ്രവര്‍ത്തിച്ചു. ഇന്ന് ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് പോസ്റ്റോഫീസുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. അവധി ദിവസങ്ങളായിരുന്ന കഴിഞ്ഞ രണ്ടു ദിവസം ആത്മാര്‍ത്ഥതയോടെ പ്രവര്ത്തിസമയത്തിലുമേറെ സമയം ബാങ്ക് ജീവനക്കാര്‍ ജോലി ചെയ്തത് പണം മാറ്റാനും നിക്ഷേപം നടത്താനുമെത്തിയ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി.
അതേസമയം ഗ്രാമ പ്രദേശങ്ങളില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാകാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിനാല്‍ സാധാരണക്കാരായ ജനങ്ങളുള്‍പ്പടെ പണത്തിനായി ദേശസാല്‍ക്കൃത ബാങ്കുകളുടെ കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരികയാണ്. കേരള ഗ്രാമീണ ബാങ്കുള്‍പ്പെടെയുളള ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് ഗ്രാമീണ മേഖലയില്‍ നാമമാത്രമായ ശാഖകള്‍ മാത്രമേയുളളൂവെന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. അതുകൊണ്ടുതന്നെ ഗ്രാമ പ്രദേശങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്ക് പഴയ നോട്ടുകള്‍ നിക്ഷേപമായും വായ്പാ തിരിച്ചടിവുമായി സ്വീകരിക്കാമെന്ന് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയതോടെ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസമായിട്ടുണ്ട്. ഇന്നു മുതല്‍ 500 രൂപയുടേതുള്‍പ്പെടെ പുതിയ നോട്ടുകള്‍ ജില്ലയിലേക്ക് എത്തുന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പരിഹരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: