വടകര: താലൂക്കിലെ പ്രധാന റോഡുകളിലൊന്നായ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. റോഡിലെ കല്ലേരി പാലം ഏത് നിമിഷവും തകരാമെന്ന അവസ്ഥയിലാണ്. റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. വാഹനങ്ങള്‍ പോകുമ്പോള്‍ കല്ല് തെറിക്കുന്നത് ജനത്തിന് ഭീഷണിയായി. വടകര നിന്ന് കിഴക്കന്‍ മലയോര മേഖലക്കുള്ള മൂന്ന് റോഡുകളിലൊന്നാണിത്. മുട്ടുങ്ങല്‍ പക്രന്തളം, കാവില്‍-തീക്കിനി-കുറ്റിയാടി എന്നിവയാണ് മറ്റ് രണ്ട് റോഡുകള്‍. ഇതില്‍ കാവില്‍-കുറ്റിയാടി റോഡിന്റെ പരിഷ്കരണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. മുട്ടുങ്ങല്‍ -കുറ്റിയാടി റോഡിന് 30 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പരിഷ്കരണ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. എന്നാല്‍ വില്യാപ്പള്ളി റോഡില്‍ അറ്റ കുറ്റ പണി പോലും നടന്നിട്ട് വര്‍ഷങ്ങളായി. നാദാപുരം വഴി പോകുന്നതിനേക്കാള്‍ കുറ്റിയാടിക്ക് എളുപ്പമുള്ള റോഡുമാണിത്.
കുറ്റപ്പുറം കോവിലകത്തുള്ളവര്‍ക്ക് ലോകനാര്‍കാവ് ക്ഷേത്രത്തിലേക്ക് പോകാന്‍ നിര്‍മ്മിച്ചതാണ് ഈ റോഡ്.മലയോരത്ത് നിന്ന് മലഞ്ചരക്കുകള്‍ ഉള്‍പ്പെടെയുള്ളവ വടകരയിലെ വിപണിയിലെത്തിക്കാന്‍ കാളവണ്ടി ഇതു വഴിയായിരുന്നു പോയത്.കാളകള്‍ക്കും പശുക്കള്‍ക്കും ദാഹം തീര്‍ക്കാന്‍ സംവിധാനമൊരുക്കിയിരുന്നു.ഈ പ്രദേശം തണ്ണീര്‍പന്തല്‍ എന്നാണറിയപ്പെടുന്നത്. ഇപ്പോള്‍ വലിയൊരു ടൗണായി മാറിക്കഴിഞ്ഞു.
ഭക്ത ജനത്തിരക്കുള്ള കല്ലേരി കുട്ടിച്ചാത്തന് ക്ഷേത്രത്തിനടുത്ത പാലമാണ് തകര്‍ന്നു തുടങ്ങിയത്. ഈ പാലം തകര്‍ന്ന് തുടങ്ങിയതോടെ മറ്റൊരു പാലം ഇതിനടുത്തായി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തകരുകയായിരുന്നു. ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് ഗതാഗതം. ഇടുങ്ങിയ പാലം കൂടിയാണിത് നൂറ് കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഈ റോഡിന് നാഥനില്ലാത്ത അവസ്ഥയിലാണുള്ളത്.നാദാപുരം,പുറമേരി,ആയഞ്ചേരി,വില്യാപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതാണ് റോഡ്. വടകര മുനിസിപ്പാലിറ്റിയില്‍ നിന്നാണ് തുടക്കം. അവിടേയും തകര്‍ന്ന ഭാഗങ്ങളുണ്ട്.തണ്ണീര്‍പന്തല്‍,അരൂര്‍ ഭാഗങ്ങലിലേക്ക് നിരവധി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.കൂടാതെ ടാക്സി പാരലല്‍ സര്‍വ്വീസുമുണ്ട്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്നാണ് ജനത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: