ന്യൂദല്‍ഹി: വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയില്ലെന്ന് സൂചന. വിഎസിനെതിരായ പരാതികള്‍ അന്വേഷിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന് റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ല.
2013ല്‍ വിഎസിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ മാധ്യമങ്ങളിലൂടെ വിമര്‍ശനമുയര്‍ത്തി എന്നതടക്കമുള്ള ആരോപണങ്ങളുടെ പേരിലായിരുന്നു ഇത്. വിഎസിനെതിരെ നടപടി വേണമെന്ന് സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു. എന്നാല്‍ നടപടിയെടുക്കാതെ കമ്മീഷനെ നിയോഗിക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്തത്.
പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന നടപടികള്‍ വേണ്ടെന്നാണ് കമ്മീഷന് ശുപാര്‍ശയെന്നാണ് സൂചന. വിഎസിന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരിച്ചെത്താന്‍ ഇത് വഴിവെക്കും. സംസ്ഥാന ഘടകത്തില്‍ നിന്നൊഴിവാക്കിയതിനെതിരെ വിഎസ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: