തോട്ടപ്പള്ളി: കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളി തുറമുഖത്ത് പ്രതിഷേധം ശക്തമായി. നടപടി പൂര്‍ത്തിയാക്കാനാവാതെ പോലീസ് സംഘം മടങ്ങി. ഇന്നലെ രാവിലെ ഒന്പതുമുതല് ഉച്ചവരെയാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം അരങ്ങേറിയത്. ഐആര്‍ഇയുടെ കരാറുകാരന് കരിമണല്‍ എടുക്കാന്‍ പോലീസ് സംരക്ഷണം തേടിയാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം നടപ്പാക്കുകയും കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യാതെ തോട്ടപ്പള്ളി തുറമുഖത്ത് കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സംഘടിക്കുകയായിരുന്നു. ഇവരെ നേരിടാന്‍ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെ നൂറുകണക്കിന് പോലീസുകാര്‍ ആലപ്പുഴ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഹാര്‍ബറില്‍ നിലയുറപ്പിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമാകുകയായിരുന്നു.
ധീവരസഭ അമ്പലപ്പുഴ താലൂക്കിന്റെ നേതൃത്വത്തില്‍ പുന്തല, ഒറ്റപ്പന, തോട്ടപ്പള്ളി കരയോഗങ്ങളിലെ അംഗങ്ങളാണ് സമരസ്ഥലത്ത് പോലീസിനെതിരെ പ്രതിരോധ നിര തീര്‍ത്തത്. തുടര്‍ന്ന് തഹസീല്‍ദാര്‍ ആശാ എബ്രഹാം സ്ഥലത്തെത്തി കോടതി ഉത്തരവു നടപ്പാക്കണം എന്നറിയിച്ചതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുമെന്നും ലാത്തിച്ചാര്‍ജ്ജ് ചെയ്യുമെന്നും കാട്ടി സൂചനാ ബോര്‍ഡ് ഉയര്‍ത്തി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ പ്രകോപിതരാകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം തഹസീല്‍ദാര്‍ പോലീസിന് പിന്‍വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ സമരം അവസാനിച്ചു.
തോട്ടപ്പള്ളി തുറമുഖത്തെ കോടിക്കണക്കിനു രൂപയുടെ മണല്‍ ഐആര്‍ഇ കൊണ്ടുപോയിട്ടും കഴിഞ്ഞ നാലുവര്‍ഷമായി യാതൊരു വികസന പ്രവര്‍ത്തനവും നടപ്പാക്കാതെ വീണ്ടും മണലെടുക്കാന്‍ എത്തിയത് ഹാര്‍ബറിനെ കറവപ്പശുവായി കാണുന്നതുകൊണ്ടാണെന് തൊഴിലാളികള്‍ ആരോപിച്ചു. ധീവരസഭാ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപ്, സംസ്ഥാന കമ്മറ്റിയംഗം ഡി. ഭുവനേശ്വരന്‍, ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ഷാജി, ആരോമല്‍, മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് പി.സി. കാര്ത്തികേയന് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: