അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തിയെങ്കിലും അതിന്റെ ഗുണം ലഭിച്ച് തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയും ആത്മാര്‍ത്ഥതയും ജനങ്ങള്‍ തിരിച്ചറിയുകയാണ്. രാജ്യത്തെ ജനങ്ങള്‍ 50 ദിവസം ക്ഷമിക്കണമെന്നും ഡിസംബര്‍ 30 ന് മുന്‍പായി എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കുന്നു. നല്ല ഭാവിക്കുവേണ്ടി ദിവസങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഹിക്കാവുന്നതേയുളളൂ. ഇക്കാര്യത്തില്‍ തെറ്റുകാരനാണെങ്കില്‍ തന്നെ തൂക്കിലേറ്റാം എന്നാണ് മോദി പ്രഖ്യാപിച്ചത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കി കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച നരേന്ദ്ര മോദി ബിനാമി സ്വത്തുകള്‍ വാരിക്കൂട്ടിയവര്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിച്ച് കള്ളപ്പണക്കാരും ബിനാമികളും ഉണ്ടാക്കിയതെല്ലാം പിടികൂടുമെന്നും, ഭാരതത്തില്‍നിന്ന് കൊള്ളയടിച്ച പണം തിരികെ എത്തിക്കുകയാണ് തന്റെ ദൗത്യമെന്നും മോദി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. ബിനാമി സ്വത്തുക്കള്‍ക്കെതിരെ ആരംഭിക്കുന്ന നടപടികള്‍ രാജ്യത്തുനിന്ന് കള്ളപ്പണം തുടച്ചുനീക്കാനുള്ള യജ്ഞത്തിന് ശക്തിപകരുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കുന്നു. അഴിമതിമുക്ത ഭാരതം എന്നത് പ്രധാനമന്ത്രി പദവി ഏറ്റെടുക്കുമ്പോള്‍ താന്‍ നല്കിയ വാഗ്ദാനമാണെന്നും കള്ളപ്പണക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയാണ് ഇതെന്നും മോദി പറയുന്നു.
കേരളത്തില്‍ മുന്‍ എക്സൈസ് മന്ത്രി ബാബുവിന്റെ ബിനാമിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നുവേല്ലാ. ഭാരതത്തില്‍നിന്ന് കോടികളാണ് വിജയ് മല്യയെപ്പോലുള്ളവര്‍ വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഭാരതീയര്‍ കണക്കറ്റ പണം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടും അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിനായില്ല. അതേ കോണ്‍ഗ്രസാണ് ഇപ്പോള്‍ കള്ളപ്പണക്കാരെ ലക്ഷ്യമിട്ട് മോദി സ്വീകരിക്കുന്ന നടപടികളെ തകര്‍ക്കാന്‍ ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നത്.
2 ജി അഴിമതിയും കല്‍ക്കരി കുംഭകോണവും നടത്തിയവര്‍ 4000 രൂപ മാറാന്‍ ബാങ്കിന് മുന്നില്‍ നില്‍ക്കേണ്ട അവസ്ഥ വന്നുവെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പറയുകയുണ്ടായി. താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് കാണിക്കാന്‍ രാഹുല്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്കൊപ്പം ചേരുകയുണ്ടായി. ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന വേദന നാളത്തെ ഭാരതത്തിന്റെ ശോഭനമായ ഭാവിക്ക് പ്രയോജനകരമായിത്തീരുമെന്ന് മോദി വാക്കുതരുന്നു. 70 വര്‍ഷം പഴകിയ അസുഖത്തെ 17 മാസം കൊണ്ട് ഭേദമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അഴിമതി രാജ്യത്തിന്റെ മുഖമുദ്രയായി മാറിയ സാഹചര്യത്തില്‍, കള്ളനോട്ടും കള്ളപ്പണവും വ്യാപകമായി സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ഘട്ടത്തില്‍ എത്തിച്ചതാണ് കടുത്ത നടപടിയെടുക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. പത്തുമാസം മുന്പാരംഭിച്ച രഹസ്യ ഓപ്പറേഷനായിരുന്നു നോട്ട് നിരോധനം എന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
ചെറിയ നോട്ടുകള്‍ ഉള്‍പ്പടെ ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നോട്ടുകള്‍ പൂഴ്ത്തിവയ്ക്കേണ്ടതില്ലെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. എടിഎമ്മുകള്‍ കാലിയായതാണ് ജനങ്ങളെ ക്ഷോഭിപ്പിച്ചത്. ഇപ്പോള്‍ അഞ്ഞൂറു രൂപയുടെ 50 ലക്ഷം നോട്ടുകള്‍ പ്രിന്റ് ചെയ്തുകഴിഞ്ഞു. നോട്ടുകള്‍ ആവശ്യത്തിന് എത്തിത്തുടങ്ങിയതോടെ ബാങ്കുകളിലെ പ്രവര്‍ത്തനം സാധാരണനിലയിലാവുകയാണ്. നീണ്ട നിരകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പ്രത്യേക കര്‍മസേനയെത്തന്നെ കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കി. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് കള്ളപ്പണക്കാര്‍ക്കൊപ്പം നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കള്ളപ്പണം വീണ്ടെടുക്കുന്നത് സംബന്ധിച്ച് മോദിയെ പരിഹസിച്ചവര്ക്ക് ഇപ്പോള്‍ മിണ്ടാട്ടംമുട്ടിയിരിക്കുന്നു. ഏഴുപതിറ്റാണ്ടിനിടെ ഇത്ര ധീരമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ തന്റേടം കാണിച്ച മറ്റൊരു പ്രധാനമന്ത്രി ഭാരതത്തില്‍ ഉണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: