കണ്ണൂര്‍: വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കാനും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ എസ്സി/എസ്ടി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും പി.കെ.ശ്രീമതി എംപിയുടെ നിര്‍ദ്ദേശം. കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് എംപി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്നുപയോഗത്തിനെതിരെ നടപടി ശക്തമാക്കാനും എല്ലാ വിദ്യാലയങ്ങളിലും പാചകപ്പുരകളും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഉണ്ടോയെന്ന കാര്യം ഉറപ്പുവരുത്താനും എംപി നിര്‍ദ്ദേശം നല്കി.
മാലിന്യ-കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും എംപി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയിലൂടെ ജില്ലയെ ഏപ്രില്‍ 2 ന് സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്തമായും ഡിസംബര്‍ 5 നുള്ളില്‍ സമ്പൂര്‍ണ ഒഡിഎഫ് (ഓപണ്‍ ഡിഫോകേഷന് ഫ്രീ) ജില്ലയായി പ്രഖ്യാപിക്കാനാകുന്ന തരത്തില്‍ നടപടികള്‍ വേഗത്തിലാക്കാനും എംപി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താവായി ജനറല്‍ വിഭാഗത്തെ ഉള്‍പ്പെടുത്താത്തത് പ്രശ്നം സൃഷ്ടിക്കുന്നതായും യോഗം വിലയിരുത്തി. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഇനി മുതല്‍ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സംസ്ഥാനതലത്തില്‍ തീരുമാനമായതായും യോഗം അറിയിച്ചു.
ജില്ലയില്‍ അനധികൃത അക്ഷയകേന്ദ്രങ്ങള്‍ വ്യാപകമാകുന്നതായി പരാതിയുണ്ടെന്ന കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് യോഗത്തില്‍ സംസാരിച്ച ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി ജില്ലാ ഐ.ടി മിഷന് കോര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്കി. മേയര്‍ ഇ.പി.ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ദാരിദ്ര്യലഘൂകരണ വിഭാഗം ഡയറക്ടര്‍ കെ.രാമകൃഷ്ണന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: