കൊച്ചി: വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമുണ്ടാക്കിയ കമ്പനിക്ക് വീണ്ടും മീറ്ററിന് ഓര്‍ഡര്‍ നല്‍കാനുള്ള നീക്കം വിവാദമാകുന്നു. ഒരു വര്‍ഷം മുമ്പ് വൈദ്യുതി ബോര്‍ഡ് വാങ്ങിയ ഒരു ലക്ഷം ത്രീഫെയ്സ് മീറ്ററില്‍ 56,000 കേടായ മീറ്ററുകള്‍ നല്കിയ എല്‍ ആന്റ്ടി കമ്പനിക്കാണ് വീണ്ടും ഓര്‍ഡര്‍ നല്‍കുന്നത്.
ചട്ടങ്ങള്‍ പാലിക്കാതെ വളരെ ധൃതിപിടിച്ച് ടെണ്ടര്‍ വിളിച്ചതായും ആക്ഷേപമുണ്ട്. പതിനഞ്ചര ലക്ഷം മീറ്ററാണ് വൈദ്യുതിവകുപ്പ് വാങ്ങുന്നത്. ഇതില്‍ എഴുപത് ശതമാനവും എല്‍ ആന്റ് ടിക്ക് നല്‍കാനാണ് നീക്കം. മീറ്ററുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള വിദഗ്ധ പരിശോധന നടന്നിട്ടില്ല. കെഎസ്ഇബിയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചത് അഴിമതി നടത്താനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനങ്ങളുടെ വൈദ്യുതി വിതരണം മെച്ചപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ ദീനദയാല്‍ ഉപാദ്ധ്യായ പദ്ധതിപ്രകാരം നല്കിയ 500 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
എല്‍ ആന്റ് ടിയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് മീറ്റര്‍ വാങ്ങിയ ഇനത്തില്‍ വകുപ്പിന് 10 കോടി രൂപയാണ് നഷ്ടമുണ്ടായത്. വീടുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും മീറ്റര്‍ സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കേടുവന്നതിലൂടെ ബോര്‍ഡിന് ഉണ്ടായ നഷ്ടം ഇതിന്റെ ഇരട്ടിയിലേറെ വരും. മീറ്റര്‍ റീഡര്‍മാരുടെ വ്യാപക പരാതിയെത്തുടര്‍ന്നും, ശബരിമലയില്‍ സ്ഥാപിച്ച മീറ്ററുകള്‍ പ്രവര്ത്തിക്കാതിരുന്നപ്പോഴുമാണ് മീറ്ററിന് ഗുണനിലവാരമില്ലെന്ന് കെഎസ്ഇബിക്ക് ബോധ്യമായത്. തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് 56,000 മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതായി കണ്ടെത്തിയത്.
വകുപ്പിന് ഇത്രയധികം നഷ്ടമുണ്ടാക്കിയിട്ടും സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. കേടായ ഒരു മീറ്ററിന് 90 രൂപ മാത്രം പിഴ ഈടാക്കി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. 10 കോടി രൂപ നഷ്ടമുണ്ടായപ്പോള്‍ പിഴയായി ബോര്‍ഡിന് ലഭിച്ചത് വെറും 50 ലക്ഷം രൂപ. മീറ്ററിന് ഓര്‍ഡര്‍ ലഭിക്കാനായി ഒരു മീറ്ററിന് 12 രൂപ പ്രകാരം ഭരണകക്ഷി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന് നല്‍കിയതായും അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
സിംഗിള്‍ ഫെയ്സ് മീറ്റര്‍ ഒന്നിന് 513 രൂപ വില രേഖപ്പെടുത്തിയ എല്‍ ആന്റ് ടി കമ്പനിക്ക് കരാര്‍ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: