പയ്യന്നൂര്‍: അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശേഷം കാണാതായ യുവതിയുടെ മൃതദേഹം 41 ദിവസങ്ങള്‍ക്കു ശേഷം പുഴയില്‍ കണ്ടെത്തി. അന്നൂര്‍ കണ്ടക്കോരന്‍ മുക്കിലെ എം.കുഞ്ഞികൃഷ്ണന്-ഗീത ദമ്പതികളുടെ മകള്‍ വിദ്യ(32) യുടെ മൃതദേഹമാണ് കുഞ്ഞിമംഗലം കുളിയക്കോട് പുഴയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് വൈകിട്ടാണ് വിദ്യയെ കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. യുവതിയെ കാണാതായതു സംബന്ധിച്ച് പിതാവ് നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. യുവതിയെ കാണാതായത് സംബന്ധിച്ച് പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് വെളിപ്പെടുത്തി. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ സുരേഷിന്റെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: