പയ്യാവൂര്‍: മകനുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പിതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മകന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയത്തെതുടര്‍ന്ന് മകനെ പോലീ സ് കസ്റ്റഡിയിലെടുത്തു. വഞ്ചിയത്തെ കൊച്ചുപുരയില്‍ കോശിയെന്ന കുരുവിള കോശി (69)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മകന് ബിനോയിയും കോശിയും തമ്മില്‍ മദ്യലഹരിയില്‍ രാത്രി വാക്കുതര്‍ക്കം നടന്നിരുന്നുവത്രെ. അതിന് ശേഷം അര്‍ദ്ധരാത്രിയോടെ കോശിയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. വാക്ക് തര്‍ക്കത്തിനിടയില്‍ കയ്യാങ്കളി നടന്നുവെന്നും ബിനോയി നടത്തിയ അക്രമത്തെ തുടര്‍ന്നാണ് കോശി മരിച്ചതെന്നുമാണ് ആരോപണം. സംഭവം നടക്കുമ്പോള്‍ കോശിക്കും ബിനോയിക്കും പുറമെ കോശിയുടെ ഭാര്യ കുഞ്ഞമ്മയും വീട്ടിലുണ്ടായിരുന്നു. വാക്കേറ്റത്തിന് ഇടയില്‍ മകന് പിതാവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും ഇതാണ് മരണകാരണമെന്നും കുഞ്ഞമ്മ ആരോപിച്ചു. നാട്ടുകാരും കുഞ്ഞമ്മയുടെ ആരോപണം ശരിവെക്കുന്നു. ബിനോയി മദ്യപിച്ച് വന്ന് സ്ഥിരമായി ബഹളം സൃഷ്ടിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. ശ്രീകണ്ഠപുരം സി.ഐ വി.വി.ലതീഷ്, ആലക്കോട് സി.ഐ ഇ.പി.സുരേഷ്, പയ്യാവൂര്‍ എസ്.ഐ സി.മല്ലിക എന്നിവര്‍ സ്ഥലത്തെത്തി ബിനോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിവാഹിതനായ ബിനോയി മരത്തൊഴിലാളിയാണ്. കോശി തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയാണ്. സയന്റിഫിക് വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും ഇന്ന് രാവിലെ വീട്ടിലെത്തി മൃതദേഹവും വീടും വിശദമായി പരിശോധന നടത്തിയശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. മറ്റ് മക്കള്‍: ബിജു, ബീന, റെജി. മരുമകന്: അനിയന്‍കുഞ്ഞ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: