കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ-പ്രതിപക്ഷങ്ങളുടെ അഴിമതി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവും. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ എസ്റ്റിമേറ്റിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ യുഡിഎഫും നഗരസഭയായിരുന്ന കാലത്ത് മുതലുളള അഴിമതികള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷവും രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗം ബഹളമയമാവുകയായിരുന്നു.
കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയില്‍ മാറ്റമുണ്ടായത് സംബന്ധിച്ചും വലിയ തുകയുടെ എസ്റ്റിമേറ്റുകള്‍ വിഭജിച്ചത് സംബന്ധിച്ചും വിജിലന്‍സ് അനേ്വഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്നാണ് ഇന്നലെ കണ്ണൂര്‍ കോര്പ്പറേഷന് യോഗത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായത് സംബന്ധിച്ചും എസ്റ്റിമേറ്റുകളുടെ അടങ്കല്‍ തുകയില്‍ മാറ്റം ഉണ്ടായത് സംബന്ധിച്ചും വലിയ തുകയുടെ എസ്റ്റിമേറ്റുകള്‍ വിഭജിച്ചതും എസ്റ്റിമേറ്റുകളില്‍ കുറവ് വരുത്തിയത് സംബന്ധിച്ചും വിജിലന്‍സ് അനേ്വഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് അഡ്വ.ടി.ഒ.മോഹനന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ യോഗ നടപടികള്‍ ആരംഭിച്ച ഉടനെ അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുക്കണമെന്ന് ടി.ഒ.മോഹനന് ആവശ്യപ്പെട്ടു. എന്നാല്‍ മേയര്‍ അജണ്ട നിരാകരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് മറ്റു അജണ്ടകള്‍ വായിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ച് മേയറുടെ ചേമ്പറിന് അടുത്തേക്ക് നീങ്ങി. ഇതോടെ ഭരണപക്ഷവും മേയറുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു മേയറുടെ ചേമ്പറിന് മുന്നില്‍ ഇരുവിഭാഗവും ബഹളം വെച്ചു. വിഷയം ചര്‍ച്ചക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഒരുങ്ങിയെങ്കിലും പിന്നീട് യോഗ നടപടികളുമായി സഹകരിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ വിജിലന്‍സ് അനേ്വഷണം ആവശ്യമാണെന്ന ഭരണപക്ഷവും പറഞ്ഞു. വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ റോഡ് അറ്റകുറ്റപണിക്കായി തയ്യാറാക്കിയ തുകയുടെ പ്രവര്‍ത്തി അടിയന്തിരമായി ചെയ്ത് തീര്‍ക്കണമെന്ന വിഷയം ചര്‍ച്ചക്കെടുത്തതോടെയാണ് വിജിലന്‍സ് അനേ്വഷണത്തിന്റെ വിഷയം വീണ്ടും ഉന്നയിച്ചത്. കോര്പ്പറേഷന് പ്രവര്‍ത്തികള്‍ നടത്തുന്ന കാര്യത്തില്‍ പുറമെ നിന്നുള്ള ഇടപെടല്‍ ഉണ്ടെന്നും മറ്റും പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഭരണപക്ഷം ഇക്കാര്യത്തില്‍ അനേ്വഷണം ആവശ്യമെന്ന് പറയുകയായിരുന്നു. മുസ്തഫ റോഡിന് വേണ്ടി തയ്യാറാക്കിയ 19 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കാണാതായെന്നും മറ്റ് ചില റോഡുകളുടെ കാര്യത്തിലും ഇതേ സ്ഥിതിയാണെന്നും ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് അറിയിച്ചു ഈ ആരോപണങ്ങളെക്കകുറിച്ച് അനേ്വഷിക്കണമെന്ന് സി.സമീറും ടി.ഒ.മോഹനനും ആവശ്യപ്പെട്ടു. കോര്‍പറേഷനില്‍ ഭരണ സ്തംഭനമാണെന്നും കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സെക്രട്ടറിമാര്‍ മുതല്‍ അടിയന്തിരമായി നിയമിക്കേണ്ട ജീവനക്കാരെ നിയമിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരെ നിയമിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോര്‍പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും യോഗത്തില്‍ ബഹളമുണ്ടായി.
യോഗത്തില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. സി.സീനത്ത്, എറമുള്ളാന്, കെ. പി.എ.സലീം, പി.രവീന്ദ്രന്, വെള്ളോറ രാജന്, എം.വി.സഹദേവന്, കെ.പി.സജിത്ത് , എം.പി.ഭാസകരന്, ജ്യോതിലക്ഷ്മി, മുരളീധരന് തൈക്കണ്ടി, കുട്ടികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: