കുമളി: ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കുമളിയിലെ ഒരുക്കങ്ങള്‍ പാതിവഴിയില്‍. പ്രധാന ഇടത്താവളമായ ഇവിടെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കേണ്ട സജ്ജീകരണങ്ങള്‍ ഒന്നുമായില്ല. വൃശ്ചികം ഒന്നാം തീയതി മുതല്‍ മകരവിളക്ക് ദിവസം വരെ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രധാന ഇടത്താവളമായ കുമളിയില്‍ എത്തും.
ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും, താത്കാലികമായി വിരിവച്ച് വിശ്രമിക്കാനും സൗകര്യം ഒരുക്കേണ്ടതാണ്. കുടിവെള്ളത്തിനായി ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതാണ്. തടസം കൂടാതെ ഗതാഗത സംവിധാനവും, ക്രമസമാധാന നിയന്ത്രണവും സജ്ജമാകേണ്ടത് സസ
ംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. മണ്ഡലകാലത്തിനു മുന്നോടിയായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഒന്നിലധികം തവണ ചേര്‍ന്നു. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇതുവരെ യാതൊരു നടപടിയും എത്തിയില്ല. ഇതുമൂലം ഇന്ന് മുതല്‍ ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പെരുവഴിയില്‍ കഴിയേണ്ട ഗതികേടാണ് ഉള്ളതെന്നാണ് സത്യം.
സംസ്ഥാന സര്‍ക്കാര്‍ പ്രതികാര നടപടിപോലെയാണ് ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരെ കാണുന്നതെന്നും ആക്ഷേപം ശക്തമാണ്. മുന്‍വര്‍ഷങ്ങളിലും ഇവിടെ വേണ്ട രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് ആയിരുന്നില്ല. എന്നിരുന്നാലും മുന്വര്ഷത്തെക്കാലും മോശമാണ് ഈ തവണത്തെ ഒരുക്കങ്ങളെന്നുള്ളതും വ്യക്തമായി കാണാവുന്നതാണ്. വരും ദിവസങ്ങളില്‍ തിരക്ക് ഏറി വരുന്നതോടെ ഇവിടെ താല്‍ക്കാലികമായി വിശ്രമിക്കാന്‍ എത്തുന്നവരുടെ ദുരിതവും ഏറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: