മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ ഗോവക്കെതിരെ കേരളം ശക്തമായ നിലയില്‍. ആദ്യ ഇന്നിങ്സില്‍ 342 റണ്‍സെടുത്ത കേരളത്തിനെതിരെ ഗോവ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍. നാല് വിക്കറ്റ് ശേഷിക്കെ 173 റണ്‍സ് പിന്നില്‍.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 290 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളം, റിതുരാജ് സിങ്ങിനു മുന്നില്‍ ചൂളി. 27 ഓവറില്‍ 42 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്തു റിതു. 52 റണ്‍സ് ചേര്‍ക്കുന്നതിനിടെ കേരളത്തിന്റെ ശേഷിച്ച എട്ടു വിക്കറ്റുകളും വീണു. ഓപ്പണര്‍ ഭവിന് തക്കറിന്റെയും (117), നായകന് രോഹന് പ്രേമിന്റെയും (130) സെഞ്ചുറികളാണ് കേരളത്തിന് തുണയായത്. സഞ്ജു സാംസണ് (35), ഇഖ്ബാല്‍ അബ്ദുള്ള (20) എന്നിവര്‍ മാത്രമാണ് പിന്നീട് കേരള നിരയില്‍ രണ്ടക്കം കണ്ടത്. നാലു പേര് പൂജ്യത്തിന് പുറത്ത്. 21 എക്സ്ട്രാ റണ്ണുകളും തുണയായി.
മുന്നിരക്കാര്ക്കടക്കം മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനാകാതെ പോയത് ഗോവയെ പ്രതിസന്ധിയിലാക്കി. സൗരഭ് ഭണ്ടേകറും (22), ഷദബ് ജകാതിയും (19) ക്രീസില്‍. സ്വപ്നില്‍ അസ്നോദകര് (33), നായകന് സാഗുന്‍ കാമത് (27), എന്നിവരും സംഭാവന നല്കി. കേരളത്തിനായി വിനോദ് കുമാര്‍ മൂന്നു വിക്കറ്റെടുത്തു. സന്ദീപ് വാര്യര്‍, ഫാബിദ് അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: