കോട്ടയം: ജാതി ചിന്തയും മത സ്പര്‍ദ്ധയും ഇല്ലാത്ത കുട്ടികള്‍ക്കിടയിലേക്ക് അത്തരത്തിലുളള ചിന്താഗതികള്‍ ഇറങ്ങി ചെല്ലാതിരിക്കാന്‍ സമൂഹം ജാഗരൂകരായിരിക്കണമെന്ന് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങില്‍ ശിശുദിന സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്നവരിലെ ഭേദചിന്ത കുട്ടികളിലേക്ക് കടന്നു ചെല്ലുന്നത് തടയുന്നതിന് മുന്‍കൈയ്യെടുക്കേണ്ടവര്‍ മുതിര്‍ന്നവര്‍ തന്നെയാണ്. അതുമാത്രമല്ല കുട്ടികളിലെ സമഭാവനയും സാഹോദര്യവും സ്വാംശീകരിക്കുന്നതിനും അവര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ പ്രധാനമന്ത്രി നിഖിത മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആബേല്‍ കുര്യന് റോയി അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രതിനിധികളായ അന്ന ജോസഫ്, റയന്‍ മാത്യു, സോന കുരുവിള എന്നിവര്‍ സംസാരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പ്രസംഗിച്ചു. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്.സോന കുട്ടികളുടെ പ്രധാനമന്ത്രിയെ ഹാരാര്‍പ്പണം ചെയ്തു.
എ.ഡി.സി ജനറല്‍ പി. എസ്. ഷിനോ ആശംസകള്‍ നേര്‍ന്നു. ജവഹര്‍ ബാലഭവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള സ്വാഗതവും പബ്ലിക് ലൈബ്രറി സെക്രട്ടറി സി. ജി വാസുദേവന്‍നായര്‍ നന്ദിയും പറഞ്ഞു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന റാലിയില്‍ വിവിധ സ്കൂളുകളില്‍ നിന്നുളള 4000 കുട്ടികള്‍ പങ്കെടുത്തു.
ജസ്റ്റിസ് കെ.ടി തോമസ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികള്‍ക്കുളള ശിശുദിന പ്രതിജ്ഞയും അദ്ദേഹം ചൊല്ലി കൊടുത്തു. ബാന്റ് മേളം, ടാബ്ലോ, വിവിധ കലാരൂപങ്ങള്‍ എന്നിവ അണിനിരന്ന റാലി തിരുനക്കര ക്ഷേത്രമൈതാനിയില്‍ നിന്ന് ആരംഭിച്ച് കോട്ടയം ബേക്കല്‍ സ്കൂളില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: