തിരുവനന്തപുരം: ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഉന്നത വിദ്യാഭ്യസ മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മറ്റി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടി.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജിന്റെ 150 സീറ്റും കമ്മീഷന് റദ്ദ് ചെയതു. പാലക്കാട് കരുണ മെഡിക്കല്‍കോളേജ് നടത്തിയ പ്രവേശനം റദ്ദ് ചെയ്തശേഷം 100 സീറ്റിലും മെരിറ്റില്‍ നിന്ന് കമ്മിറ്റി നേരിട്ട് പ്രവേശനം നടത്തി.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇരുകോളേജുകളും രേഖകളുമായി ഒക്ടോബര്‍ 31 ന് കമ്മീഷന് മുന്നില്‍ ഹാജരായി. എന്നാല്‍ രണ്ട് കോളേജുകളുടെയും രേഖകള്‍ അപര്യാപ്തമാണെന്ന് കമ്മിറ്റി കണ്ടെത്തി. കണ്ണൂര്‍ മെഡിക്കല്‍കോളേജ് നടത്തിയ പ്രവേശനത്തില്‍ വ്യാപക ക്രമക്കേടാണ് കമ്മിറ്റി കണ്ടെത്തിയത്.
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ രേഖകള്‍പോലും കമ്മിറ്റിക്കുമുന്നില്‍ ഹാജരാക്കുവാന്വേണ്ടി തയ്യാറാക്കിയതായി കമ്മീഷന് ബോദ്ധ്യമായി.
അപേക്ഷ നല്കിയ കുട്ടികളുടെ ഫോട്ടോ, ഒപ്പ് തുടങ്ങിയ അടിസ്ഥാന രേഖകള്‍ പോലും ഹാജരാക്കാനാ യില്ല. നിരവധിതവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കുന്നതില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഹൈക്കേടതി വിധി ലംഘിച്ചുവെന്ന് വിലയിരുത്തിയ കമ്മീഷന്, നൂറ് സീറ്റുകളും റദ്ദ്ചെയ്തു. ഈ അദ്ധ്യയന വര്‍ഷം ഇവിടെ പ്രവേശനം നേടിയവര്‍ക്ക് ആരോഗ്യസര്‍വ്വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
കരുണ മെഡിക്കല്‍കോളേജ് ഹാജരാക്കിയ രേഖകളില്‍ കൃത്യമായ സംവരണരേഖകള് ഇല്ലെന്ന് കമ്മിറ്റി കണ്ടെത്തി.
വരുമാനത്തിലുയര്ന്നവര്പോലും സംവരണസീറ്റില്‍ ഇടംനേടി. പ്രവേശനം നേടിയവരും പ്രവേശനം നിരസിച്ചവരുമായി 132 പേര് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ പരാതിക്കാരിയായ ഒരു കുട്ടി കെഎംസിടിയില്‍ പ്രവേശനം നേടിയതിനാല്‍ 131 പേരുടെ പട്ടികയില്‍ നിന്ന് 100 സീറ്റിലും കമ്മിറ്റിതന്നെ നേരിട്ട് പ്രവേശനം നടത്തി. അപേക്ഷയിലെ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി ജനറല്‍ മെരിറ്റില്‍ 93ഉം മുസ്ലീം സംവരണത്തില്‍ 6ഉം ബാക്ക് വേര്‍ഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഒരു സീറ്റിലും പ്രവേശനം നടത്തിയിട്ടുണ്ട്.
പ്രവേശനം നേടുന്നവര്‍ കോടതി അനുവദിച്ചിട്ടുള്ള 75,0000 രൂപ ഫീസ് അടയ്ക്കണം. ഫീസ് പുനര്‍ നിര്‍ണ്ണയിക്കുന്നതിനായി കരുണ മെഡിക്കല്‍കോളേജ് അധികൃതരോട് സാമ്പത്തിക രേഖകള്‍ ഹാജരാക്കുവാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ പരിശോധനയ്ക്ക് ശേഷം ഫീസ് പുനര്‍ നിര്‍ണ്ണയിക്കും. അതിനുശേഷം ബാങ്ക് ഗ്യാരന്റി നല്കിയാല് മതിയെന്നും കമ്മറ്റി ഉത്തരവില്‍ പറയുന്നു.ജയിംസ് കമ്മിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിനെതിരെ ഇരുകോളേജുകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് കോടതി കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: