കോഴിക്കോട്: കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി സാമൂഹിക, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നു. ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടപ്പാക്കുക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിലെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി അതില്‍ 10 മുതല്‍ 15പേര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്നേഹവീട് പദ്ധതിയിലൂടെ തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വീടും ഭക്ഷണവും ലഭ്യമാക്കും. വനിതാകമ്മീഷന്റെ സഹകരണത്തോടെ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി എംഎസ്ഡബ്യു വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ വിശദമായ സര്‍വേ നടത്തും.
ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. ഡി. ബാബുപോള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയുടെ ഭാഗമായി. അഡ്വ. ശിവന് മഠത്തിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്ബ്, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, വനിതാകമ്മീഷന് അംഗം ഡോ. പ്രമീളാദേവി, എം. പി. അബ്ദുസമദ് സമദാനി, ഡോ. എം.എം. ബഷീര്‍, ജോര്‍ജ് കുളങ്ങര, പ്രൊഫ. ടി. ശോഭീന്ദ്രന്, സി.ഇ. ചാക്കുണ്ണി, അബ്ദുറഹിമാന് തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂരില്‍ സമാധാനം കൊണ്ടുവരാനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് അവസരമൊരുക്കുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രൊഫ. എം. കെ. സാനു ചടങ്ങില്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ അറിയിക്കുമെന്ന് അഡ്വ. ശിവന് മഠത്തില്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: