കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഭീകരവാദ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് സിബിഐയുടെ നിലപാടില്‍ വന്ന മാറ്റം മൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. മാറാട് അരയസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി സിബിഐയെ നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം കൈവന്നു. നേരത്തെ അന്വേഷണം പറ്റില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയ സിബിഐ ഇപ്പോള്‍ അന്വേഷണം ആവാമെന്ന് അറിയിച്ചത് ഈ സ്വാതന്ത്ര്യം മൂലമാണ്. ഭാരതത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നിലപാടിന്റെ പ്രതിഫലനമാണിത്.
സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ച അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് ആ വാഗ്ദാനം അട്ടിമറിക്കുകയായിരുന്നു. ഭരണപക്ഷത്തുള്ള യുഡിഎഫ് മാത്രമല്ല പ്രതിപക്ഷത്തുള്ള സിപിഎമ്മും ഒറ്റക്കെട്ടായി സിബിഐ അന്വേഷണത്തെ തടഞ്ഞുവെക്കുകയായിരുന്നു. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ നിലപാട് മാറ്റം കേരളത്തില്‍ അലയടിച്ചുയര്‍ന്ന ജനകീയ ശക്തിക്കുമുന്നില്‍ അവര്‍ മുട്ടുകുത്തി എന്നതിന്റെ തെളിവാണ്.
മാറാട് പ്രക്ഷോഭം ഏതെങ്കിലും ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ നടന്നതല്ല. കേരളത്തെ ഹൈന്ദവ ആചാര്യന്മാരുടെയും വിവിധ സാമുദായിക സംഘടനകളുടെയും ഹിന്ദു ഐക്യവേദിയുടെയും സംയുക്ത മുന്നേറ്റമായി അതു മാറ്റാനുള്ള രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സമീപനത്തിന്റെ വിജയമാണ്.
ചോരയ്ക്ക് ചോരയെന്ന കാടന്‍ രീതിക്ക് പകരം ജനാധിപത്യ – നീതിന്യായ വ്യവസ്ഥയിലൂടെ മുന്നേറണമെന്ന സംഘത്തിന്റെ കാഴ്ചപാടിന്റെ വിജയം കൂടിയാണിത് കുമ്മനം പറഞ്ഞു. മാറാട് അരയസമാജം പ്രസിഡന്റ് എ. അംബുജാക്ഷന്, മുന്‍ പ്രസിഡന്റ് കെ. ദാസന്, സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ സെക്രട്ടറി എ.വിലാസ് എന്നിവര്‍ കുമ്മനം രാജശേഖരനെ പൊന്നാടയണിയിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍, മാറാട് പ്രക്ഷോഭത്തിന് നിയമസഹായം നല്കിയ അഭിഭാഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: