കോഴിക്കോട്: അടക്കാനാവാത്ത ദുഃഖം അണപൊട്ടിയൊഴുകിയപ്പോള്‍ ആ അമ്മക്ക് വീണ്ടും കൈത്താങ്ങായി സമര നായകന്. മാറാട് കൂട്ടക്കൊലയില്‍ രണ്ട് ആണ്മക്കളെ നഷ്ടപ്പെട്ട മാറാട് തെക്കേത്തൊടി ശ്യാമള, ഇന്നലെ കോഴിക്കോട് സ്നേഹാഞ്ജലി ഹാളില്‍ നടന്ന ചടങ്ങിലാണ് പരിസരം മറന്ന് പൊട്ടിക്കരഞ്ഞത്. കുമ്മനം രാജശേഖരന് മാറാട് അരയസമാജം നല്കിയ സ്വീകരണ സമ്മേളനത്തിന്റെ ചടങ്ങ് അവസാനിച്ച ഉടനെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
സ്വീകരണ സമ്മേളനം കഴിഞ്ഞ ഉടനെ, ശ്യാമള വേദിയില്‍ അലങ്കരിച്ചുവെച്ച ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ആളുകള്‍ സ്തബ്ധരായി നില്‍ക്കേ വേദിയില്‍ നിന്നിറങ്ങി കുമ്മനം രാജശേഖരന് അവരെ ആശ്വസിപ്പിച്ചു.
മാറാട് കൂട്ടക്കൊലയില്‍ എട്ടുപേര്‍ നഷ്ടപ്പെട്ട മാറാട് കടലോരഗ്രാമത്തിലേക്ക് സമാശ്വാസത്തിന്റെ സന്ദേശവുമായെത്തിയ കുമ്മനം രാജശേഖരന്റെ സാന്ത്വന സ്പര്ശത്തില് ആ അമ്മ കരച്ചിലടക്കി. സന്തോഷ്, പുഷ്പരാജന്‍ എന്നീ രണ്ട് ആണ്മക്കളാണ് മാറാട് കൂട്ടക്കൊലയില്‍ ആ അമ്മക്ക് നഷ്ടമായത്. പ്രായാധിക്യവും രോഗവും അലട്ടുന്ന ഭര്‍ത്താവ് രാജന്, സംസാര ശേഷിയില്ലാത്ത മകള്‍ റീന എന്നിവരൊപ്പമാണ് ശ്യാമള കഴിയുന്നത്.
ബലിദാനികളുടെ വീടുകളില്‍ നിന്ന് കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവായതിന്റെ സന്തോഷത്തോടൊപ്പം കരച്ചിലടക്കാന്‍ കഴിയാതെ ആണ് അവരെല്ലാം സമ്മേളന ഹാള്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: