തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തി. മജിസ്ട്രേട്ടിന് നല്കിയ മൊഴി യുവതി ഉടന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തൃശൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി നമ്പര്‍ ഒന്ന് മജിസ്ട്രേട്ട് വാണിയാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചു.
ജയന്തനുള്പ്പെടെയുള്ളവര് പീഡിപ്പിച്ചതും, സി.ഐ.യുടെ മോശം പെരുമാറ്റവുമുള്പ്പെടെയുള്ള രഹസ്യമൊഴിയില്‍ ഉറച്ച് നില്ക്കുന്നതായി അവര്‍ പറഞ്ഞു.നേരത്തെ സി.ജെ.എം കോടതിയില്‍ മജിസ്ട്രേട്ടിന് നല്കിയ മൊഴിയിലെ സാമ്പത്തിക തര്‍ക്കം മാത്രമായതുള്പ്പെടെയും അവര്‍ മൊഴി നല്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് യുവതി രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലെത്തിയത്. ആറോടെ തൃശൂരിലെ സ്വകാര്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു യുവതി പിന്നീട് മാധ്യമങ്ങളോട് രഹസ്യമൊഴി നല്‍കിയത് വിശദീകരിച്ചത്.
പീഡിപ്പിക്കപ്പെട്ട ദിവസവും സ്ഥലവും കൃത്യമായി ഓര്‍മ്മയില്ലെന്നും, വിഷുവിന് അടുത്ത ദിവസങ്ങളാണെന്നും യുവതി പറഞ്ഞു. യുവതി നേരത്തെ നല്കിയ പരാതിയനുസരിച്ച് ചേര്പ്പിന് സമീപം തിരുവുള്ളക്കാവില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള തെളിവെടുപ്പില്‍ സ്ഥലത്തെ കുറിച്ചുള്ള സ്ഥിരീകരണത്തിന് പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സ്ഥലവും ദിവസവും കൃത്യമായി ഓര്‍മ്മയില്ലെന്ന് പറഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തനിക്കെതിരെ പരാതികൊടുത്തിട്ടുള്ളതും രംഗത്ത് വന്നിട്ടുള്ളതും സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നായിരുന്നു യുവതിയുടെ ആരോപണം.
ഇതിനിടെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കുട്ടികളും, ഭര്‍ത്താവിന്റെ അച്ഛനും അമ്മയും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്കി. കുട്ടികളെ നോക്കുന്നില്ലെന്നും വൃദ്ധരായ അച്ഛനെയും അമ്മയെയും സംരക്ഷിക്കുന്നില്ലെന്നും, തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും കാണിച്ചുള്ളതാണ് പരാതി. ജയന്തനെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇനിയും അന്വേഷണ സംഘം കടന്നിട്ടില്ല. അടുത്ത ദിവസം അന്വേഷണ സംഘത്തിന്റെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: